
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി പി.കെ റമീസുമായി മുന്‍ ഐടി സെക്രട്ടറി എം.ശിവശങ്കറിന്റെ ഫ്ളാറ്റില്‍ എന്‍ഐഎ തെളിവെടുപ്പ് നടത്തി. സെക്രട്ടറിയേറ്റിനു സമീപമുള്ള ശിവശങ്കറിന്റെ ഫ്ളാറ്റിലാണ് വെള്ളിയാഴ്ച വൈകുന്നേരത്തോടെ റമീസുമായി എന്‍ഐഎ സംഘമെത്തിയത്.
നഗരത്തിലെ രണ്ട് ഹോട്ടലുകളിലും റമീസിനെ എത്തിച്ച് തെളിവെടുപ്പ് നടത്തി. സ്വപ്ന സുരേഷിന്റെ അമ്ബലമുക്കിലെ ഫ്ളാറ്റിലും സ്വര്‍ണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ സരിത്തിന്റെ വീട്ടിലും റമീസുമായി എന്‍ഐഎ തെളിവെടുപ്പ് നടത്തി.
സ്വർണക്കടത്തിലെ പ്രധാനകണ്ണിയെന്ന് സംശയിക്കുന്നയാളാണ് റമീസ്. കടത്തിനുള്ള സാധ്യതകൾ തിരിച്ചറിഞ്ഞതും ആസൂത്രണം നടത്തിയതും റമീസാണെന്നാണ് കസ്റ്റംസിന്റെയും എൻഐഎയുടെയും നിഗമനം. സ്വർണക്കടത്ത് പിടിക്കപ്പെട്ടതിന് തൊട്ടടുത്ത ദിവസങ്ങളിൽ റമീസും സന്ദീപുമടക്കമുള്ള സംഘാംഗങ്ങൾ ശിവശങ്കറും സ്വപ്നയും താമസിച്ചിരുന്ന ഫ്ലാറ്റുകളുള്ള സമുച്ചയത്തിലും തൊട്ടടുത്തുള്ള ബാർ ഹോട്ടലിലുമായി ഒത്തുകൂടിയെന്നതിന് കൃത്യമായ തെളിവുകൾ എൻഐഎയ്ക്കും കസ്റ്റംസിനും കിട്ടിയിട്ടുണ്ട്.
ഫ്ലാറ്റിന്റെ സന്ദർശകഡയറി അടക്കമുള്ള രേഖകളും ഹോട്ടലിലെ രേഖകളും എൻഐഎ ശേഖരിച്ചിട്ടുമുണ്ട്. അതിനാലാണ് ഈ രണ്ട് സ്ഥലത്തും റമീസുമായി എൻഐഎ സംഘം തെളിവെടുപ്പ് നടത്തിയത്. നേരത്തേ സ്വപ്നയെയും സന്ദീപിനെയും സരിത്തിനെയും ഈ സ്ഥലങ്ങളിൽ കൊണ്ടുവന്ന് എൻഐഎ തെളിവെടുപ്പ് നടത്തിയിരുന്നു.