
ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾക്കെതിരെ രാജ്യതലസ്ഥാനത്ത് കർഷകർ നടത്തുന്ന സമരം 90 ദിവസം പിന്നിട്ടു. കാര്‍ഷിക നിയമങ്ങളില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നതിനാല്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. മൂന്നാംഘട്ട സമരപരിപാടി ഫെബ്രുവരി 28ന് പ്രഖ്യാപിക്കുമെന്ന് സമരസമിതി അറിയിച്ചു.
ഇതിനായി സമരകേന്ദ്രമായ സിംഘു അതിര്‍ത്തിയില്‍ യോഗം ചേരും. ബുധനാഴ്ച താലൂക്ക്- ജില്ല ആസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് രാഷ്ട്രപതിക്ക് നിവേദനം നല്‍കും. ഫെബ്രുവരി 26ന് യുവകിസാന് ദിവസ് ആചരിക്കുന്നതിന്റെ ഭാഗമായി സമരകേന്ദ്രങ്ങളുടെ നിയന്ത്രണച്ചുമതല യുവാക്കള്‍ക്ക് നല്‍കും.
വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള യുവാക്കള്‍ ഡല്‍ഹി അതിര്‍ത്തിയിലെ സമരകേന്ദ്രങ്ങളിലെത്തും. ഗുരു രവിദാസ് ജയന്തിയും ചന്ദ്രശേഖര്‍ ആസാദിന്റെ രക്തസാക്ഷി ദിനവുമായ 27ന് കര്‍ഷകരുടെയും തൊഴിലാളികളുടെയും ഐക്യദിനമായി ആചരിക്കുമെന്നും കഴിഞ്ഞ ദിവസം സമരസമിതി അറിയിച്ചിരുന്നു.