
തിരുവനന്തപുരം: ബ്രിട്ടനിൽ നിന്ന് കേരളത്തിലെത്തിയ എട്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഇവരുടെ സ്രവം തുടർ പരിശോധനകൾക്കായി പൂണെ വൈറോളജി ലാബിലേക്ക് അയച്ചു. ജനിതകമാറ്റം സംഭവിച്ച വൈറസ് ഇവർക്ക് ബാധിച്ചോയെന്ന് പരിശോധിക്കുന്നതിനാണ് സാമ്പിളുകൾ പൂണെയിലേക്ക് അയച്ചതെന്നും അവർ പറഞ്ഞു.
യുറോപ്യൻ രാജ്യങ്ങളിൽ നിന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിലെത്തിയവരെ കർശന നിരീക്ഷണത്തിന് വിധേയമാക്കും. വിമാനത്താവളങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം കോവിഡ് കേസുകൾ വർധിക്കുമെന്ന് സർക്കാറിന് പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ, വലിയൊരു വർധനയുണ്ടായിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ജനിതകമാറ്റം സംഭവിച്ച വൈറസിന്റെ സാന്നിധ്യം ബ്രിട്ടനിൽ കണ്ടെത്തിയിരുന്നു. നേരത്തെയുള്ള വൈറസിനേക്കാളും അപകടകാരിയാണ് പുതിയതെന്നാണ് നിഗമനം. അതിവേഗം വൈറസ് പടരുമെന്നും പഠനങ്ങളിൽ കണ്ടെത്തിയിരുന്നു.