
ന്യൂഡൽഹി: ജമ്മു കശ്മീരിൻെറ പ്രത്യേക പദവിയായ ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞ് ഒരു വർഷം തികയുന്നതിൻെറ ഭാഗമായി രണ്ടുദിവസത്തേക്ക് കശ്മീരിൽ കർഫ്യൂ പ്രഖ്യാപിച്ചു. ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് ശ്രീനഗർ ജില്ല മജിസ്ട്രേറ്റ് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. ആഗസ്റ്റ് അഞ്ചിന് കരിദിനം ആചരിക്കാനൊരുങ്ങുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് കർഫ്യൂ പ്രഖ്യാപിച്ചതെന്ന് മജിസ്ട്രേറ്റ് അറിയിച്ചു.
വിഘടന വാദികളും പാകിസ്താൻ സ്പോൺസർ ചെയ്യുന്ന സംഘടനകളുമാണ് കരിദിനം ആചരിക്കാൻ തയ്യാറെടുക്കുന്നതെന്നാണ് മജിസ്ട്രേറ്റ് അറിയിക്കുന്നത്. ഇതേത്തുടർന്നുള്ള കർഫ്യൂ കശ്മീർ താഴ്വര മുഴുവൻ ബാധകമാകും. കോവിഡ് 19നെ തുടർന്നുള്ള അവശ്യ സർവിസുകൾക്ക് മാത്രം അനുമതി നൽകും. ‘പ്രതിഷേധം തള്ളിക്കളയുന്നില്ല, പൊതുജനത്തിനും സ്വത്തിനും നാശം വരുത്തുന്ന അക്രമാസക്തമായ പ്രതിഷേധത്തെക്കുറിച്ച് വിവരം ലഭിച്ചു’ -മജിസ്ട്രേറ്റ് കൂട്ടിച്ചേർത്തു.
2019 ആഗസ്റ്റ് അഞ്ചിനാണ് ആർട്ടിക്കിൾ 370 റദ്ധാക്കിയത്. തുടർന്ന്, സംസ്ഥാനത്തെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞവർഷം ആഗസ്റ്റിൽ സംസ്ഥാനമെമ്പാടും കർഫ്യൂ ഏർപ്പെടുത്തുകയും വലിയ പ്രതിഷേധം അരങ്ങേറുകയും ചെയ്തിരുന്നു. മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി അടക്കം നൂറോളം രാഷ്ട്രീയ നേതാക്കളെ അറസ്റ്റ് ചെയ്യുകയും കരുതൽ തടങ്കലിൽ പാർപ്പിക്കുകയും ചെയ്തു. മെഹബൂബ മുഫ്തി ഉൾപ്പെടെ നിരവധിപേർ ഇപ്പോഴും വീട്ടുതടങ്കലിലാണ്.