കൊച്ചി: സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് ആറ് കോവിഡ് മരണങ്ങൾ. കാസർഗോഡ്, എറണാകുളം, ഇടുക്കി, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലാണ് മരണങ്ങൾ നടന്നതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ കാസര്‍കോഡ് ജില്ലയില്‍ മാത്രം ഇന്ന് രണ്ട് പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ കാസര്‍കോഡ് ജില്ലയിലെ ആകെ കോവിഡ് മരണം പതിനൊന്ന് ആയി.
78 കാരനായ കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി ഹസൈനാര്‍ ഹാജി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരിച്ചത്. കടുത്ത ശ്വാസ തടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് ഒരാഴ്ച മുന്‍പാണ് കോവിഡ് സ്ഥിരീകരിച്ചത്.
കാസര്‍കോഡ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച ഉപ്പള സ്വദേശി ഷെഹര്‍ബാനുവിന് കഴിഞ്ഞ മാസം 28നാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂരില്‍ ചക്കരക്കല്‍ സ്വദേശി സജിത്ത് കോവിഡ് ബാധിച്ച് മരിച്ചു.രണ്ടാഴ്ച മുൻപ് പനി ബാധിച്ച് ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഈ സമയത്ത് നടത്തിയ പരിശോധനയില്‍ സജിത്തിന് രോഗ ബാധ ഉണ്ടായിരുന്നില്ല. ചികിത്സയിലിരിക്കെ രോഗം ബാധിച്ചെന്നാണ് സംശയം.
എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആലുവ കീഴ്മാട് സ്വദേശി സി കെ ഗോപിയും ഇന്നാണ് മരിച്ചത്. ലോട്ടറി വില്‍പ്പനക്കാരനായിരുന്ന ഗോപിയുടെ രോഗ ഉറവിടം വ്യക്തമല്ല. നേരത്തെ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്നു ഗോപി.
ഇടുക്കി നെടുങ്കണ്ടം സ്വദേശി ഏലിക്കുട്ടി ദേവസ്യക്ക് കോവിഡ് സ്ഥിരീകരിച്ചത് മരണശേഷം നടത്തിയ പരിശോധനയിലാണ്. ഇവര്‍ പനി ബാധിച്ച് ചികില്‍സയിലായിരുന്നു.
കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പനി ബാധിച്ച് മരിച്ച 11 മാസം പ്രായമായ കുഞ്ഞിനും കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം പുളിക്കല്‍ സ്വദേശി റമീസിന്റെ മകള്‍ ആസ്യ അമാനയാണ് ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരിച്ചത്. അസുഖം സ്ഥിരീകരിച്ച കുഞ്ഞിന്റെ ആറ് ബന്ധുക്കളെ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളജുകളിലെ കോവിഡ് ചികിത്സ കേന്ദ്രങ്ങളിലേക്ക് മാറ്റി.
Comments