
ന്യൂഡൽഹി: ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് കോവിഡ് വീണ്ടും ഭീതിപരത്തുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,951 പോസിറ്റീവ് കേസുകളും 212 മരണവുമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. പല സംസ്ഥാനങ്ങളിലും ഇളവ് നൽകിയ നിയന്ത്രണങ്ങൾ പുനഃസ്ഥാപിക്കാൻ ഒരുങ്ങുകയാണ്.
കേരളമടക്കം ആറ് സംസ്ഥാനങ്ങളിൽ രോഗ ബാധിതരുടെ എണ്ണം ഉയരുകയാണ്. മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും പ്രതിദിന കേസുകൾ 30,000 കടന്നു. രാജസ്ഥാനിലെ അജ്മേർ, ജയ്പൂർ, എന്നിവയടക്കം രോഗവ്യാപനം ഏറുന്ന 8 നഗരങ്ങളിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. അതോടൊപ്പം സംസ്ഥാനത്തെത്തുന്ന യാത്രക്കാർക്ക് 72 മണിക്കൂറിനകം എടുത്ത ആർടിപിസിആർ പരിശോധനാ ഫലവും നിർബന്ധമാക്കി.
ഡൽഹിയിൽ രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഇന്ന് യോഗം ചേരും. യോഗത്തിൽ ലെഫ്. ഗവർണർ,മുഖ്യമന്ത്രി , ആരോഗ്യമന്ത്രി,ചീഫ് സെക്രട്ടറി എന്നിവർ പങ്കെടുക്കും.