
തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വാക്സിൻ നിർമാണത്തിനായി വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചിക്കുൻ ഗുനിയയും ഡെങ്കിയും നിപയുമടക്ക പല വൈറൽ രോഗങ്ങളും പടർന്ന പിടിച്ച സംസ്ഥാനമാണ് കേരളമെന്നതിനാൽ വാക്സിൻ ഗവേഷണത്തിന് സാഹചര്യമൊരുക്കുന്നത് ഭാവിയിലേക്കുള്ള കരുതലായിരിക്കുമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാനത്ത് അടുത്തിടെ ആരംഭിച്ച വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി വാക്സിൻ നിർമാണത്തിന്റെ സാധ്യതകൾ പഠിക്കുന്നതിനായി സർക്കാർ ഒരു കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. പ്രശസ്ത വൈറോളജിസ്റ്റും, വെല്ലൂർ മെഡിക്കൽ കോളജിലെ പ്രൊഫസറുമായിരുന്ന ഡോ.ജേക്കബ് ജോണാണ് ഈ വിദഗ്ധ സമിതിയുടെ അധ്യക്ഷൻ.
ലോകത്തിന്റെ പലഭാഗങ്ങളിലായി നടന്നുവരുന്ന വാക്സിൻ പരീക്ഷണങ്ങൾ ശുഭസൂചന നൽകുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ വർഷം അവസാനത്തോടെ ചില വാക്സിനുകൾക്ക് അംഗീകാരം ലഭിക്കുകയും, പരിമിതമായ അളവിൽ വിതരണം ചെയ്യുമെന്നുമാണ് റിപ്പോർട്ട്. ആദ്യ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കും, പിന്നാലെ മറ്റുള്ളവർക്കും ലഭ്യമാക്കാനാണ് കേന്ദ്ര സർക്കാർ നിർദേശമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ആറ് ലക്ഷത്തിലധികം ആളുകൾ ഇതിനകം കോവിഡ് ബാധിതരായിട്ടുണ്ട്. ഇതിൽ 90 ശതമാനത്തോളം ആളുകളും രോഗമുക്തി നേടി. ഒക്ടോബർ മാസത്തിലാണ് എറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. ഒക്ടോബറിൽ രോഗികളുടെ എണ്ണത്തിലുണ്ടായ വർദ്ധന ഇപ്പോൾ കുറഞ്ഞിരിക്കുന്നു. പക്ഷേ രോഗികളുടെ എണ്ണം വർദ്ധിച്ച വേഗത്തിൽ രോഗമുക്തരുടെ എണ്ണ വർദ്ധിക്കുന്നില്ല. മാത്രമല്ല കഴിഞ്ഞ കുറച്ച് ദിവസമായി ഇടുക്കി വയനാട് കോട്ടയം തുടങ്ങിയ ജില്ലകളിൽ കേസ് കൂടുതലായിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.