
പാറ്റ്ന: മുതിർന്ന ജെ.ഡി.യു നേതാവും ബിഹാർ മന്ത്രിയുമായ കപിൽ ദിയോ കാമത്ത് കോവിഡ് ബാധിച്ച് മരിച്ചു. 69 വയസ്സായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പാറ്റ്നയിലെ എയിംസിൽ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം- ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്.
കഴിഞ്ഞ ആഴ്ചയാണ് കോവിഡ് ബാധിച്ച അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി തിങ്കളാഴ്ചയോടെ വഷളായിരുന്നു. വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.
കഴിഞ്ഞ 40 വർഷമായി രാഷ്ട്രീയത്തിൽ സജീവമായിരുന്ന കാമത്ത് 10 വർഷമായി ബിഹാർ മന്ത്രിസഭാംഗമാണ്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാർ അനുശോചിച്ചു. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് വൈകീട്ട് നടക്കും.