
തിരുവനന്തപുരം: നടന് അനില്‍ നെടുമങ്ങാടിനു കണ്ണീരില്‍ കുതിര്‍ന്ന യാത്ര മൊഴി. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന മൃതദേഹം നെടുമങ്ങാട്ടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു.
പ്രിയ നടന്റെ ഭൗതിക ശരീരം കാണാന്‍ രാത്രിയിലും വന്‍ ജനാവലി എത്തിയിരുന്നു. കോവിഡ് പരിശോധനാ ഫലം നെഗറ്റീവായതിന് പിന്നാലെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. രാത്രി ഏഴരയോടെ തിരുവനന്തപുരത്തേക്ക് മൃതദേഹം എത്തിച്ചു.
പിന്നെ ജന്മനാടായ നെടുമങ്ങാട്ടേക്ക് മൃതദേഹം എത്തിച്ചു. ഒൻപതരയോടെയായിരുന്നു സംസ്ക്കാരം.
അനില്‍ കഴിഞ്ഞ ദിവസം തൊടുപുഴ മലങ്കര ഡാമില്‍ വച്ചാണ് മുങ്ങിമരിച്ചത്. തൊടുപുഴയിൽ പീസ് എന്ന ചിത്രത്തിൽ അഭിനയിക്കുകയായിരുന്നു അനിൽ. ക്രിസ്മസ് ദിനത്തിൽ ഷൂട്ടിംഗ് ഇല്ലാതിരുന്നതിനാൽ ലൊക്കേഷന്‍ അടുത്തുള്ള മലങ്കര ഡാമിൽ കുളിക്കാനിറങ്ങിയപ്പോൾ കയത്തിൽപെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ നാട്ടുകാരെ വിവരം അറിയിച്ചു.
അനിലിലെ ഉടനെ കരക്കെത്തിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
സച്ചി സംവിധാനം ചെയ്ത് അയ്യപ്പനും കോശിയും, കമ്മട്ടിപ്പാടം എന്നീ ചിത്രങ്ങള്‍ ഉള്‍പ്പെടെ മുപ്പത്തില്‍ അധികം ചിത്രങ്ങളില്‍ അഭിനയിച്ചു.