പി.എസ്.സി തുടർന്നു വരുന്ന മാതൃഭാഷാ വിവേചനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഐക്യമലയാള പ്രസ്ഥാനത്തിന്റെ മുൻ കൈയിലുള്ള സംയുക്ത സമരസമിതി സംഘടിപ്പിക്കുന്ന ഓൺലൈൻ പ്രക്ഷോഭത്തിനു തുടക്കമായി. എൽ പി സ്കൂളധ്യാപകരെ നിയമിക്കാനുള്ള പി.എസ് സി പരീക്ഷയിൽ മലയാളം ഒരു വിഷയമായി ഉൾക്കൊള്ളിക്കാത്ത നടപടി മാതൃഭാഷയുടെ തായ് വേരറുക്കുന്നതാണ്. മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ടുള്ള ഭീമ ഹർജി ശ്രീ അടൂർ ഗോപാലകൃഷ്ണൻ ആദ്യ ഒപ്പിട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു.
പി.എസ് സി ഇപ്രകാരം ഭാഷാ വിവേചനം തുടർന്നു കൊണ്ടിരിക്കുന്നത് സങ്കടകരമാണ്. പി. എസ് സി പോലുള്ള ഭരണഘടനാ സ്ഥാപനങ്ങൾ സർക്കാരിനതീതമല്ല
മാതൃഭാഷയോട് കൂറും അനുഭാവവുമുള്ളവരായിരിക്കണം ഇത്തരം വലിയ വലിയ സ്ഥാപനങ്ങളിൽ ഉണ്ടാകേണ്ടത്. എല്ലാ പിഎസ് സി അംഗങ്ങളും മാതൃഭാഷാ വിരുദ്ധത പുലർത്തുന്നവരാണെന്നു പറയുന്നില്ല. ചിലരെങ്കിലും മാതൃഭാഷാ പ്രേമികൾ ആയിരിക്കും. അവർ ഒരു കാര്യം ചെയ്യുന്നത് നന്നായിരിക്കും. മലയാള വിരുദ്ധതയുടെ കയ്പൻ കഷായം കുടിച്ചു കൊണ്ട് അവർ തുടരരുത്. ഒഴിവാകണം. എന്നാലേ ഇതിനൊക്കെ അറുതിയുണ്ടാകൂ. എത്ര കാലമെന്നുമാണ് ഇതൊക്കെ കേരളം സഹിക്കുക? കൊച്ചു കുഞ്ഞുങ്ങളെ പഠിപ്പിക്കേണ്ട അധ്യാപകർ മലയാളഭാഷ അറിയണ്ടേ! അറിയാതെ എങ്ങനെയാണവർ കുഞ്ഞുങ്ങളെ ഉച്ചാരണം പഠിപ്പിക്കുക? അതു വളരെ പ്രധാനല്ലേ! മാതൃഭാഷയോട് പ്രതിബദ്ധതയുള്ള സർക്കാരാണ് ഇപ്പോഴുള്ളത്. മലയാള പഠന നിയമം കൊണ്ടുവന്നില്ലേ? മുഖ്യമന്ത്രിയും സർക്കാരും ഇക്കാര്യത്തിൽ ഇടപെടണം. മലയാളം കേരളീയരുടെ ജീവനും ജീവിതവുമാണ്.
ഉദ്ഘാടനച്ചടങ്ങിൽ കൺവീനർ ആർ.നന്ദകുമാർ ഐക്യമലയാള പ്രസ്ഥാനം അദ്ധ്യക്ഷൻ സുബൈർ അരിക്കുളം ആർ.പി.ശിവകുമാർ എന്നിവർ സംബന്ധിച്ചു.
Comments