ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ഡിജിറ്റൽ എക്സ്റേ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ 15 ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച യൂണിറ്റിന്റെ സ്വിച്ച് ഓൺ കർമ്മം ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം.പ്രദീപ് നിർവഹിച്ചു. ബി.പി.എൽ കാർഡ് ഉടമകൾക്ക് 80 രൂപയ്ക്കും എ.പി.എൽ കാർഡ് ഉടമകൾക്ക് 120 രൂപയ്ക്കും ഡിജിറ്റൽ എക്സ്റേ സേവനം ലഭിക്കും. ഇതുവരെ പോർട്ടബിൾ സംവിധാനം മാത്രമുണ്ടായിരുന്ന ആശുപത്രിയിൽ ഡിജിറ്റൽ എക്സ്റേ യൂണിറ്റ് ആരംഭിച്ചതോടെ എല്ലാത്തരം എക്സ്റേകളും ഇവിടെ നിന്ന് എടുക്കാൻ സാധിക്കും. വലിയ തുക നൽകി സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട സാഹചര്യവും ഇതോടെ ഒഴിവായി. ചടങ്ങിൽ ആറ്റിങ്ങൽ നഗരസഭാ അംഗങ്ങൾ, കൗൺസിലർമാർ, ആശുപത്രി ജീവനക്കാർ എന്നിവർ പങ്കെടുത്തു.