
തിരുവനന്തപുരം: ബിജെപിയും ആർഎസ്എസും കേരളത്തിന്റെ ഐക്യത്തെ തകർക്കുന്നുവെന്ന് രാഹുൽ ഗാന്ധി. അവർ കേരളത്തെ മനസ്സിലാക്കുന്നു എന്ന് നടിക്കുകയാണ്. നോട്ട് നിരോധനം എന്നത് ഒരു വൈകുന്നേരം കേന്ദ്ര സർക്കാർ എടുത്ത തീരുമാനമാണ്. രാജ്യത്തെ ആരെയും കേൾക്കാതെയാണ് പ്രധാനമന്ത്രി ആ തീരുമാനം എടുത്തത്. ജി എസ് ടി യും അങ്ങനെ തന്നെ. ദില്ലിയിൽ ഇപ്പോൾ എന്ത് കൊണ്ടാണ് കർഷകർ പ്രക്ഷോഭം നടത്തുന്നത്? കൊവിഡ് കാലത്ത് ലോക്ഡൗണും ഒരു മുന്നറിയിപ്പില്ലാതെ പ്രഖ്യാപിച്ചു. ഈ ചെയ്യുന്ന കാര്യത്തിൽ ഹിന്ദു ചെയ്യുന്ന എന്ത് പ്രവർത്തിയാണ് ഉള്ളത്? ഇതിൽ ധാർഷ്ട്യം മാത്രമാണുള്ളത്. ഇത് പോലെയാണ് ഇടത് മുന്നണിയും ചെയ്യുന്നതെന്ന് രാഹുല്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി നേമത്ത് നടത്തിയ പ്രസംഗത്തിനിടെയാണ് രാഹുലിൻ്റെ വിമർശനം.
ആർഎസ്എസ്- ബിജെപി വിഭജന തന്ത്രമാണ് കേരളത്തിൽ സിപിഐഎമ്മും പയറ്റുന്നത്. കേരളത്തെ ആർഎസ്എസും ബിജെപിയും കൃത്യമായി മനസിലാക്കിയിട്ടില്ല. ബിജെപിയുടെയും ആർഎസ്എസിന്റെയും ധാർഷ്ട്യത്തിനെതിരായാണ് യുഡിഎഫിൻ്റെ പോരാട്ടം എന്നും രാഹുൽ ഗാന്ധി പറഞ്ഞു.
നേമത്ത് എത്തിയത് വർഗീയ ശക്തികളെ തൂത്തെറിയാനുള്ള പ്രതിജ്ഞയുടെ ഭാഗമായി. നേമത്ത് യുഡിഎഫ് വിജയിക്കും. ഒന്നാം സ്ഥാനത്തിന് വേണ്ടിയാണ് യുഡിഎഫ് മത്സരം. ഇല്ലാത്ത സ്പേസ് ബിജെപിക്ക് നേടിക്കൊടുക്കാൻ ആണ് സിപിഐഎം ശ്രമം. കാവി പതാക നേമത്ത് നിന്ന് പിഴുതെറിയലാണ് ലക്ഷ്യം. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയും മറ്റ് ദേശീയ ഏജന്‍സികളെയും ഉപയോഗിച്ച് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കുന്ന ബിജെപി എന്തുകൊണ്ടാണ് കേരളത്തിലെ ഭരണത്തെ അട്ടിമറിക്കാന്‍ ശ്രമിക്കാത്തതെന്നും രാഹുല്‍ ചോദിച്ചു.
ബിജെപിക്ക് ഒറ്റ ലക്ഷ്യം മാത്രമാണുള്ളത്, കോണ്‍ഗ്രസ് മുക്തഭാരതം. എന്നാല്‍ പ്രധാനമന്ത്രി ഒരിക്കല്‍പോലും സിപിഎം മുക്തഭാരതമെന്നോ സിപിഎം മുക്തകേരളമെന്നോ പറയുന്നത് കേട്ടിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു.
കെ മുരളീധരനെ വിളിച്ച് അടുത്ത് നിർത്തിയ രാഹുൽ താൻ പ്രചാരണത്തിനെത്തിയതിന്റെ പശ്ചാത്തലവും വിശദീകരിച്ചു. സ്ഥാനാർത്ഥി പട്ടിക വന്നപ്പോൾ ഒരാളുടെ പ്രചാരണത്തിന് പോകണമെന്ന് താൻ ഉറച്ചിരുന്നു. മുരളി കേരളത്തിൻ്റെ സ്ഥാനാർത്ഥിയാണ്. മുരളി പരാജയപ്പെടാൻ പോകുന്നില്ല എന്നും രാഹുൽ അഭിപ്രായപ്പെട്ടു.
നമ്മൾ മത്സരിക്കുന്നത് ഒന്നാം സ്ഥാനത്തേക്ക് വേണ്ടിയാണെന്ന് നേമത്തെ സ്ഥാനാർത്ഥി കെ മുരളീധരൻ പറഞ്ഞു. ബി ജെ പി ക്ക് അനാവശ്യ പ്രാധാന്യം ഉണ്ടാക്കാൻ സിപിഎം ശ്രമിക്കുന്നു. നിയമസഭയിൽ തല്ലി തകർത്ത കേസിൽ താൻ പ്രതിയല്ലെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു. മാറ്റത്തിന് സമയമായെന്ന് ശശി തരൂർ അഭിപ്രായപ്പെട്ടു.സ്ഥാനാർത്ഥികളായ വീണാ എസ് നായരും വി എസ് ശിവകുമാറും വേദിയിലുണ്ടായിരുന്നു.