
തിരുവനന്തപുരം: പോപ്പുലർ നിക്ഷേപ തട്ടിപ്പ് കേസിൽ അഞ്ചാം പ്രതി ആൻ തോമസിനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. കമ്പനി ഡയറക്ടറാണ് റിയ. പോപ്പുലർ ഫിനാൻസ് ഉടമ റോയി ഡാനിയേലിന്റെ രണ്ടാമത്തെ മകളാണ് റിയ.
ഇന്ന് വെെകിട്ടോടെ മലപ്പുറത്തെ വീട്ടില്‍ നിന്നുമാണ് അന്വേഷണ സംഘം റിയയെ പിടികൂടുന്നത്. കോന്നി സി.ഐയുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. റിയയുടെ മുൻകൂർ ജാമ്യാപേക്ഷ രാവിലെ തള്ളിയിരുന്നു. കാഞ്ഞങ്ങാടുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ കൂടിയാണ് റിയ.
തട്ടിപ്പ് കേസിനെ തുടര്‍ന്ന് ഏറെ നാളായി റിയ ഒളിവിലായിരുന്നു. വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച റോയി ഡാനിയേലിന്റെ രണ്ടു മക്കളെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും നേരത്തെ അന്വേഷണ സംഘം പിടികൂടിയിരുന്നു. തുടര്‍ന്ന് റോയിയും ഭാര്യയും പൊലീസിന് മുന്നില്‍ കീഴടങ്ങി.
ഇതിന് പിന്നാലെ ഒളിവിലുളള റിയയെ കണ്ടെത്താനുളള ശ്രമത്തിലായിരുന്നു പൊലീസ്. കഴിഞ്ഞ ദിവസം റിയ മലപ്പുറത്തുണ്ടെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. എന്നാല്‍ റിയുടെ മുന്‍കൂര്‍ ജാമ്യപേക്ഷ ഇന്ന് രാവിലെ കോടതി നിരസിച്ചതിന് പിന്നാലെയാണ് അന്വേഷണ സംഘം മലപ്പുറത്തെത്തി റിയയെ അറസ്റ്റ് ചെയ്തത്. ഈ മാസം 28വരെയാണ് പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടിയിട്ടുളളത്.
പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ ഓരോ പരാതിയിലും പ്രത്യേകം കേസെടുക്കണമെന്ന് ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിട്ടുണ്ട്. ഒരൊറ്റ എഫ്ഐആർ മതിയെന്ന ഡിജിപിയുടെ സർക്കലുർ സ്റ്റേ ചെയ്ത സിംഗിൾ ബെഞ്ച് സിബിഐ അന്വേഷണത്തിനുളള നടപടികൾ വേഗത്തിലാക്കാൻ കേന്ദ്ര സർക്കാരിനോടും നിർദേശിച്ചു. പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ടുള്ള സ്വകാര്യ ഹർജികളാണ് ഹൈക്കോടതി പരിഗണിച്ചത്. അന്വേഷണം സിബിഐ ഏറ്റെടുക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കത്തയച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു.