
കോഴിക്കോട്: കാരാട്ട് റസാഖുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. ചര്‍ച്ച നടത്തേണ്ട സാഹചര്യമില്ല. അത്തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയ കുഴപ്പമുണ്ടാകാനാണ് ശ്രമമെന്നും കെപിഎ മജീദ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
യുഡിഎഫ് സംസ്ഥാന നേതാക്കള്‍ ചര്‍ച്ച നടത്തിയതെന്ന കാര്യം കാരാട്ട് റസാഖ് ഒരു സ്വകാര്യ ചാനലിനോടാണ് വെളിപ്പെടുത്തിയത്. പിടിഎ റഹീമിനെ തിരികെ എത്തിക്കാനും ലീഗ് സംസ്ഥാന നേതൃത്വം ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കൊടുവള്ളി എം.എൽ.എ കാരാട്ട് റസാഖുമായി മുസ്ലിംലീഗ് നേതൃത്വം ചർച്ച നടത്തിയെന്ന വാർത്ത അടിസ്ഥാനരഹിതമാണ്. കാരാട്ട് റസാഖുമായി യാതൊരു വിധ ചർച്ചയും കുഞ്ഞാലിക്കുട്ടി സാഹിബോ ഞാനോ എവിടെ വെച്ചും നടത്തിയിട്ടില്ല. അങ്ങനെ ചർച്ച നടത്തേണ്ട ഒരു സാഹചര്യം ഉണ്ടായിട്ടില്ല. ഇല്ലാത്ത ഒരു കാര്യം വ്യാജമായി പ്രചരിപ്പിക്കുകയാണ്. ഈ അടുത്തകാലത്ത് അദ്ദേഹവുമായി നേരിട്ട് കണ്ടിട്ടു തന്നെയില്ല. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ യു.ഡി.എഫ് പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ വാർത്തയെന്ന് സംശയിക്കുന്നു.
-കെ.പി.എ മജീദ്