
തിരുവനന്തപുരം: എന്‍സിപി ജയിച്ച സീറ്റുകള്‍ ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കി സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന് മാസ്റ്റര്‍. മുന്‍കാലങ്ങളില്‍ എന്‍സിപി മത്സരിച്ച നാല് സീറ്റുകളിലും പാര്‍ട്ടി തന്നെ മത്സരിക്കും. ഇക്കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു.
എന്‍സിപി നാല് സീറ്റുകളില്‍ മൂന്ന് സീറ്റുകളും പാര്‍ട്ടി ജയിച്ചതാണ്. ഒരെണ്ണം ജയിക്കാനുള്ള ഘട്ടത്തിലെത്തി നില്‍ക്കുകയാണ്. എല്‍ഡിഎഫില്‍ ഘടകകക്ഷികള്‍ മത്സരിച്ചുകൊണ്ടിരിക്കുന്ന സിറ്റിങ് സീറ്റുകളില്‍ അതത് പാര്‍ട്ടികള്‍ തന്നെ മത്സരിക്കുകയെന്നതാണ് ഇതുവരെ പിന്തുടരുന്ന നയം. തദ്ദേശ തെരഞ്ഞെടുപ്പിലും അങ്ങനെയാണ് ചെയ്തതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പുതിയ കക്ഷികള്‍ വരുമ്പോള്‍ വിട്ടുവീഴ്ച വേണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ നാല് സീറ്റുള്ള പാര്‍ട്ടി ഒരു സീറ്റ് വിട്ടുകൊടുക്കുമ്പോൾ 25 ശതമാനം കുറയുന്നു എന്നാണര്‍ഥം. മറ്റ് കക്ഷികള്‍ക്കും 25 ശതമാനം കുറയുകയാണെങ്കില്‍ കുഴപ്പമില്ല. എന്നാല്‍ പുതിയ ഒരു കക്ഷി വന്നെന്നു കരുതി എന്‍സിപി മാത്രം എല്ലാം സഹിക്കണമെന്നു പറയുന്നതെങ്ങനെ ശരിയാകും?. ജയിച്ച സീറ്റ് തോറ്റയാള്‍ക്ക് കൊടുക്കണമെന്ന് പറയുന്നതില്‍ എന്ത് യുക്തിയാണുള്ളതെന്നും ജയിച്ചതിനെ ഒരു കുറ്റമായാണോ കണക്കാക്കുന്നതെന്നും പീതാംബരന് മാസ്റ്റര്‍ ചോദിച്ചു.
നിലവില്‍ യുഡിഎഫിലേക്ക് പോകേണ്ട സാഹചര്യമില്ല. പാലാ സീറ്റിന്റെ കാര്യത്തിലുള്ള ഉത്കണ്ഠ മുന്നണി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.