
തിരുവനന്തപുരം: കോവിഡ് രോഗികള്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും ഇത്തവണ പോസ്റ്റല്‍ വോട്ട് ഉണ്ടായിരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി ഭാസ്കരന്. തിരഞ്ഞെടുപ്പിന് 10 ദിവസം മുമ്പ് കോവിസ് രോഗികളുടെയും ക്വാറന്റിനീല്‍ ഉളളവരുടെയും പട്ടിക തയ്യാറാക്കും. പട്ടിക അനുസരിച്ചാണ് പോസ്റ്റല്‍ ബാലറ്റ് അനുവദിക്കുകയെന്നും തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അറിയിച്ചു.
കോവിഡ് രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കും സ്പെഷ്യൽ ബാലറ്റ് പേപ്പർ നൽകിയാണ് തപാൽ വോട്ട് രേഖപ്പെടുത്തുന്നത്. ആരോഗ്യ വകുപ്പ് നൽകുന്ന ലിസ്റ്റില്‍ നിന്നാണ് തപാൽ വോട്ട് ചെയ്യുന്നവരുടെ കണക്ക് വാരണാധികാരികൾ ശേഖരിക്കുന്നത്. അടുത്ത ചൊവ്വാഴ്ച മുതൽ ഇവരുടെ വീടുകളിലെത്തി തപാൽ വോട്ട് രേഖപ്പെടുത്തി വാങ്ങും.
എട്ടിന് തെരഞ്ഞെടുപ്പ് നടക്കുന്ന 5 ജില്ലകളിൽ ഇതുവരെ തപാൽ വോട്ടിന് 24621 സ്പെഷ്യല്‍ വോട്ടേഴ്സാണുള്ളത്. 8568 രോഗികളും 15053 നിരീക്ഷിണത്തിലുള്ളവരുമാണ് ഇവര്‍. പി പി ഇ കിറ്റ് ധരിച്ച് വരുന്ന വോട്ടർമാർ ഏജൻ്റുമാർ ആവശ്യപ്പെട്ടാൽ മുഖാവരണം മാറ്റി കാണിക്കണം
കോവിഡ് രോഗികള്‍ വൈകിട്ട് ആറിന് മുമ്പ് പോളിങ് സ്റ്റേഷനില്‍ എത്തണം. 6ന് ക്യൂ ഉണ്ടെങ്കില്‍ അവരെല്ലാം വോട്ട് ചെയ്തതിന് ശേഷം മാത്രമേ കോവിഡ് രോഗിക്ക് വോട്ട് ചെയ്യാന്‍ സാധിക്കൂ. കോവിഡ് രോഗി വോട്ട് ചെയ്യുന്നതിന് മുമ്പ് പോളിംഗ് സ്റ്റേഷനിലുളളവര്‍ പി പി.ഇ കിറ്റ് ധരിക്കണം. വോട്ട് ചെയുന്നതിന് മുമ്പും തിരിച്ചറങ്ങുമ്പോഴും കൈകള്‍ അണുവിമുക്തമാക്കണം. വോട്ട് ചെയ്യാനെത്തുന്ന കോവിഡ് രോഗികള്‍ പിപി ഇ കിറ്റ് ധരിക്കണം. പി.പി.ഇ കിറ്റ് ധരിച്ച് വോട്ട് ചെയ്യാനെത്തുന്ന വ്യക്തിയെ സംബന്ധിച്ച് പോളിങ് ഏജന്റിന് സംശയം തോന്നിയാല്‍ കിറ്റ് അഴിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് രോഗികള്‍ വോട്ട് ചെയ്ത് പോയതിന് ശേഷം പോളിങ് സ്റ്റേഷന് അണുവിമുക്തമാക്കും. മറ്റ് കിടപ്പു രോഗികള്‍ക്ക് ഈ സൗകര്യം ഉണ്ടാകില്ല.
പോസ്റ്റല്‍ ബാലറ്റുകാര്‍ക്ക് കൈയില്‍ മഷി പുരട്ടില്ല. വേറൊരു ജില്ലയില്‍ കഴിയുന്ന കോവിഡ് രോഗിക്ക് വേണ്ടി അതാത് ജില്ലാ കലക്ടര്‍മാര്‍ വിവരം ശേഖരിച്ച് അതാത് റിട്ടേണിങ് ഓഫീസര്‍ക്ക് കൈമാറും ഇവര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് തപാല്‍ മാര്‍ഗം അയക്കാന്‍ സൗകര്യമൊരുക്കും. കോവിഡ് വന്ന് ആശുപത്രികളില്‍ കഴിയുന്നവര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടാല്‍ അവര്‍ക്കും പോസ്റ്റല്‍ ബാലറ്റ് സൗകര്യം ഉണ്ടാകും.ഡിസംബര്‍ രണ്ട് മുതല്‍ ബാലറ്റ് വിതരണം നടക്കുമെന്നും വി.ഭാസ്കരന് വ്യക്തമാക്കി.