കൊല്ലം :സുനാമി ബാധിതർക്ക് കൊല്ലം ജില്ലയിൽ നിർമിച്ച് നൽകിയ വീടുകളുടെ വിവരങ്ങൾ തേടി സിബിഐ ജില്ലാ ഭരണകൂടത്തെ സമീപിച്ചു. രണ്ട് സ്വകാര്യ ഏജൻസികൾ നിർമിച്ച് നൽകിയ 30 വീടുകളുടെ വിവരങ്ങളാണ് ആവശ്യപ്പെട്ടത്. വീടുകളുടെ നിർമാണത്തിന് പണം മുടക്കിയവരെ കുറിച്ചുള്ള വിവരങ്ങളാണ് രേഖാമൂലം നൽകിയ കത്തിൽ സിബിഐ ചോദിക്കുന്നത്. രേഖകൾ ജില്ലാ ഭരണകൂടം ഉടൻ സിബിഐക്ക് കൈമാറുമെന്നാണ് സൂചന.
ലൈഫ് മിഷൻ സംബന്ധിച്ച വിവാദങ്ങൾക്കിടെയാണ് സുനാമി വീടുകളുടെ നിർമാണത്തെ കുറിച്ചുള്ള വിവരങ്ങളും സിബിഐ തേടിയത്. നിർമാണം പൂർത്തിയാക്കി പത്ത് വർഷങ്ങൾക്ക് ശേഷം ഇത്തരത്തിലുള്ള വിവരങ്ങൾ സിബിഐ തേടാനുള്ള കാരണം വ്യക്തമല്ല.
സര്‍ക്കാര്‍ രേഖകളിലുള്ള രണ്ട് ഏജന്‍സികള്‍ മാത്രമാണോ നിര്‍മാണത്തിനായുള്ള പണം മുടക്കിയത്, മറ്റേതെങ്കിലും വിദേശ ഏജന്‍സികളുടെ പണം നിര്‍മാണത്തിന് ലഭിച്ചിട്ടുണ്ടോ, വീടുകളുടെ ഗുണനിലവാരം ഉറപ്പാക്കാനുള്ള മാനദണ്ഡം സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നോ എന്നിവയാണ് കത്തിലെ പ്രധാന ചോദ്യങ്ങള്‍.