
തിരുവനന്തപുരം: അങ്കമാലി- ശബരി റെയില്‍പാതയുടെ മൊത്തം ചെലവിന്റെ (2815 കോടി രൂപ) അമ്പതു ശതമാനം സംസ്ഥാനം ഏറ്റെടുക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതിനായി കിഫ്ബി മുഖേന പണം ലഭ്യമാക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. പദ്ധതി യാഥാർത്ഥ്യമായാൽ ഗെയ്ൽ പൈപ്പ് ലൈൻ പദ്ധതിക്ക് ശേഷം സംസ്ഥാനത്ത് നടപ്പാക്കപ്പെടുന്ന വൻകിട വികസനപദ്ധതികളിലൊന്നായിരിക്കും ഇത്.
അങ്കമാലി- ശബരി പാത കൊല്ലം ജില്ലയിലെ പുനലൂര്‍ വരെ ദീര്‍ഘിപ്പിക്കുകയാണെങ്കില്‍ ഭാവിയില്‍ തമിഴ് നാട്ടിലേക്ക് നീട്ടാന്‍ കഴിയും. ഈ സാധ്യതയും സര്‍ക്കാര്‍ കണക്കിലെടുത്തിട്ടുണ്ടെന്നും മന്ത്രിസഭായോഗതീരുമാനങ്ങൾ വിശദീകരിച്ചിട്ടുള്ള വാർത്താക്കുറിപ്പിൽ പറയുന്നു.
1997-98 ലെ റെയിൽവെ ബജറ്റിലാണ് അങ്കമാലി ശബരി റെയിൽ പാത പ്രഖ്യാപിച്ചത്. എന്നാൽ പദ്ധതി ചെലവ് കണ്ടെത്തുന്ന കാര്യത്തിൽ തീരുമാനം വൈകി. പദ്ധതി പ്രഖ്യാപിക്കുമ്പോൾ ചെലവ് 517 കോടി രൂപയായിരുന്നെങ്കിൽ ഇപ്പോഴത് 2815 കോടിയായി ഉയർന്നു. നിർമാണ ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കണമെന്ന നിലപാട് പിന്നീട് റെയിൽവെ എടുത്തു. റെയിൽവെയുടെ ചെലവിൽ തന്നെ പദ്ധതി നടപ്പാക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടുവെങ്കിലും മുൻ നിലപാടിൽ റെയിൽവെ ഉറച്ചുനിൽക്കുകയായിരുന്നു. തുടർന്നാണ് ചെലവിന്റെ പകുതി വഹിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.
അങ്കമാലി- ശബരി പാതയുടെ നടത്തിപ്പും പരിപാലനവും റെയില്‍വേ മന്ത്രാലയം നിര്‍വഹിക്കണം, പാതയിലുള്‍പ്പെടുന്ന സ്റ്റേഷനുകളുടെ വികസനം പൊതു- സ്വകാര്യ പങ്കാളിത്തമുള്ള പ്രത്യേക കന്പനി വഴി നടപ്പാക്കണം, വരുമാനത്തില്‍ ചെലവ് കഴിച്ചുള്ള തുക സംസ്ഥാനവും റെയില്‍വേയും 50:50 അനുപാതത്തില്‍ പങ്കിടണം എന്നീ വ്യവസ്ഥകളോടെയാണ് 50 ശതമാനം ചെലവ് വഹിക്കാന്‍ തീരുമാനിച്ചത്.
ശബരിമല ദര്‍ശനത്തിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകരുടെ സൗകര്യവും സംസ്ഥാനത്തിന് തെക്ക് കിഴക്ക് ഭാഗങ്ങളുട വികസനവും മുന്നില്‍ കണ്ടുകൊണ്ടാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.