
തിരുവനന്തപുരം: അഭയക്കേസില്‍ പ്രതികളായ ഫാ. തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും കുറ്റക്കാരെന്ന് വിധിച്ചതിൽ സന്തോഷം രേഖപ്പെടുത്തി സിസ്റ്റര്‍ അഭയയുടെ സഹോദരന്. കേസ് തെളിയില്ലെന്ന് തന്നെയാണ് ഒരു ഘട്ടം വരെയും വിശ്വസിച്ചിരുന്നത്. ഒടുവില്‍ നീതി കിട്ടി. നാട്ടില്‍ പലര്‍ക്കും സംശയം ഉണ്ടായിരുന്നു കേസ് തെളിയില്ലെന്ന്. ദൈവത്തിന്റെ ഇടപെടല്‍ ഉണ്ടായെന്ന് വിശ്വസിക്കാനാണ് ഇഷ്ടമെന്നും ബിജു പ്രതികരിച്ചു.
ഒരു മണിക്കൂറുകൊണ്ട് തെളിയിക്കാവുന്ന കേസാണ് 28 വര്‍ഷം കൊണ്ട് നടന്നത് . നീതിക്ക് വേണ്ടി സഭയക്കകത്തും സമൂഹത്തിലാകെയും ആഗ്രഹിച്ച നിരവധി പേരുണ്ട് . അവരെല്ലാം വിധികേട്ട് സന്തോഷിക്കുമെന്ന് ഉറപ്പാണെന്നും ബിജു പറഞ്ഞു. അവസാന നിമിഷം വരെ പെങ്ങള്‍ക്ക് നീതികിട്ടുമോ എന്ന ആശങ്ക മനസിലുണ്ടായിരുന്നു. കടന്ന് പോന്ന വര്‍ഷങ്ങളിലെ അനുഭവങ്ങള്‍ അതായിരുന്നു എന്നും ബിജു പ്രതികരിച്ചു.
സിസ്റ്റര്‍ അഭയ കൊലപാതക കേസില്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരാണെന്നാണ് സിബിഐ കോടതി വിധി . ശിക്ഷ നാളെ പറയും. 28 വര്‍ഷത്തിന് ശേഷമാണ് സിസ്റ്റർ അഭയക്ക് നീതി ലഭിച്ചത്.