ന്യൂഡൽഹി: കോവിഡ് ഭീതിയിൽ തുടരുന്ന ലോകം പ്രാർത്ഥനകളോടെയാണ് കോവിഡ് വാക്സിനായി കാത്തിരിക്കുന്നത്. ലോകം മുഴുവൻ വാക്സിൻ പരീക്ഷണങ്ങൾ നടക്കുന്നുണ്ടെങ്കിലും ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഗവേഷകരുടെ പരീക്ഷണമാണ് മുന്നിൽ. ആദ്യ രണ്ട് ഘട്ടങ്ങൾ വിജയകരമായി പൂർത്തീകരിച്ച ഓക്സ്ഫോര്‍ഡിന്റെ വാക്സിന്റെ മൂന്നാമത്തേതും അവസാനത്തേതുമായ ഘട്ട പരീക്ഷണം ഇന്ത്യയിൽ അഞ്ചിടത്ത് നടത്തും. ബയോടെക്നോളജി വകുപ്പ് (ഡി.ബി.ടി) ആണ് ഇത് സംബന്ധിച്ച് വാർത്ത പുറത്തുവിട്ടത്.
ഹരിയാനയിലെ ഇന്‍ക്ലെന്‍ ട്രസ്റ്റ് ഇന്റര്‍നാഷണല്‍, പുണെയിലെ കെ.ഇ.എം, ഹൈദരാബാദിലെ സൊസൈറ്റി ഫോര്‍ ഹെല്‍ത്ത് അലൈഡ് റിസര്‍ച്ച്, ചെന്നൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി, തമിഴ്നാട് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് എന്നിവയാണ് വാക്സിന് പരീക്ഷണം നടത്തുന്ന അഞ്ച് സ്ഥാപനങ്ങൾ. നാഷണല്‍ ബയോഫാര്‍മ മിഷനും ഗ്രാന്‍ഡ് ചലഞ്ചസ് ഇന്ത്യ പ്രോഗ്രാമുമാണ് അഞ്ച് കേന്ദ്രങ്ങള്‍ സ്ഥാപിച്ചതെന്ന് ഡി.ബി.ടി സെക്രട്ടറി അറിയിച്ചു.
പ്രതിരോധ വാക്സിന് തയ്യാറായാല്‍, അതിന്റെ ഉൽപാദനത്തിനായി ലോകത്തിലെ ഏറ്റവും വലിയ വാക്സിന് നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെ ഓക്സ്ഫഡും അതിന്റെ പങ്കാളിയായ അസ്ട്രസെനെകയും തിരഞ്ഞെടുത്തിട്ടുണ്ട്. പരീക്ഷണങ്ങളുടെ ആദ്യരണ്ടുഘട്ടങ്ങളുടെ പരീക്ഷണഫലങ്ങള്‍ ഈ മാസം ആദ്യം പ്രസിദ്ധീകരിച്ചിരുന്നു. വാക്സിൻ താങ്ങാനാവുന്ന വിലയ്ക്ക് ലഭ്യമാക്കുവാൻ കഴിയുമെന്നാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് പ്രതീക്ഷിക്കുന്നത്.
Comments