
ജയ്പൂര്‍: രാജസ്ഥാനില്‍ വിമത നീക്കം നടത്തുന്ന സച്ചിന് പൈലറ്റ് അനുഭാവികളായ എംഎല്‍എമാര്‍ക്കെതിരെ ജുലൈ 21 വരെ നടപടിയെടുക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശം. രാജസ്ഥാന് നിയമസഭാ സ്പീക്കര്‍ക്കാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. സച്ചിന് പൈലറ്റ് ഉള്‍പ്പെടെ 19 എംഎല്‍എമാര്‍ക്കാണ് സ്പീക്കര്‍ സിപി ജോഷി അയോഗ്യത മുന്നറിയിപ്പ് നല്‍കിക്കൊണ്ട് നോട്ടീസയച്ചത്. അയോഗ്യത നടപടിക്കെതിരെ സചിൻ പൈലറ്റ് നൽകിയ ഹരജിയിൽ കോടതിയിൽ തിങ്കളാഴ്ച വാദം തുടരും.
ചീഫ് ജസ്റ്റിസ് ഇന്ദ്രജിത്ത് മഹന്തി, ജസ്റ്റിസ് പ്രകാശ് ഗുപ്ത എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സച്ചിന് പൈലറ്റിനായി മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വെ, മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി എന്നിവരാണ് വാദിച്ചത്. രാജസ്ഥാന് സ്പീക്കര്‍ക്കായി അഭിഷേക് മനു സിങ്വിയാണ് ഹൈക്കോടതിയില്‍ ഹാജരായത്.
മുഖ്യമന്ത്രിയുടെ സ്വേച്ഛാധിപത്യപരമായ പ്രവര്‍ത്തനങ്ങളിൽ വിയോജിപ്പുകള്‍ ഉന്നയിക്കുകയാണ് തങ്ങൾ ചെയ്തതെന്നും ഇത് ആഭ്യന്തര കാര്യമാണെന്നും സചിൻ വിഭാഗം കോടതിയിൽ പറഞ്ഞിരുന്നു. ഇത് വീഴ്ച വരുത്തുന്നതിന് തുല്യമല്ലെന്നും സചിന് വേണ്ടി ഹാജരായ അഭിഭാഷകൻ ഹരീഷ് സാൽവേ കോടതിയിൽ വാദിച്ചു. നിയമസഭയ്ക്ക് പുറത്തുനടക്കുന്ന കാര്യങ്ങള്‍ കൂറുമാറല്‍ വിരുദ്ധ നിയമത്തിന്റെ ലംഘനത്തിന്റെ പരിധിയില്‍ വരില്ലെന്നും സാല്‍വെ കോടതിയില്‍ പറഞ്ഞു.
തിങ്കളാഴ്ചയും ചൊവ്വാഴ്ചയും നടന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്നാണ് നോട്ടീസ് അയച്ചത്. നോട്ടീസിന് വെള്ളിയാഴ്ചയ്ക്കകം മറുപടി നല്‍കിയില്ലെങ്കില്‍ നിയമസഭാംഗത്വത്തില്‍ നിനന്ന് അയോഗ്യരാക്കാനുള്ള നടപടി സ്വീകരിക്കുമെന്നാണ് നോട്ടീസില്‍ പറഞ്ഞത്. വിമതര്‍ സമര്‍പ്പിച്ച് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് 20 വരെ കോടതി നീട്ടുകയും ചെയ്തു.