ന്യൂ ഡല്‍ഹി: ചെങ്കോട്ട സംഘർഷത്തിൽ പ്രതിയായ നടൻ ദീപ് സിദ്ദുവിനെതിരെ പഞ്ചാബിൽ നാലിടങ്ങളിൽ ഡല്‍ഹി പൊലീസ് റെയ്ഡ് നടത്തി. റിപ്പബ്ളിക് ദിനത്തിലെ സംഘർഷങ്ങൾക്ക് പിന്നിൽ ദീപ് സിദ്ദുവാണെന്ന് കർഷക നേതാക്കൾ നേരത്തെ ആരോപിച്ചിരുന്നു. സിദ്ദുവിന് ബിജെപി ബന്ധമുണ്ടെന്ന ആരോപണം കർഷക നേതാക്കൾ ശക്തമായി ഉന്നയിക്കുന്നുണ്ട്.
ചെങ്കോട്ടയിലെ സംഘർഷത്തിൽ കോട്ട് വാലി സ്റ്റേഷനിൽ എടുത്ത കേസിൽ ദീപ് സിദ്ദു, ഗുണ്ടാ നേതാവ് ലക്കാ സാധന എന്നിവരെ നേരത്തെ പ്രതി ചേർത്തിരുന്നു. ചെങ്കോട്ടയിൽ കൊടി കെട്ടിയ ജുഗു രാജ് സിങ്ങിന്റെ തൻ തരനിലെ വീട്ടിലും പൊലിസ് നേരത്തെ റെയ്ഡ് നടത്തിയിരുന്നു.
അതേസമയം ട്രാക്റ്റർ റാലിക്കിടെയുണ്ടായ അക്രമങ്ങളിൽ കർഷകൻ മരിച്ച സംഭവത്തിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചു എന്ന പരാതിയിൽ മുതിർന്ന മാധ്യമപ്രവർത്തകൻ സിദ്ധാർത്ഥ് വരദരാജനെതിരെ യുപി പൊലീസ് കേസെടുത്തു. യുപിയിലെ റാംപൂർ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
കർഷകൻ മരിച്ചത് വെടിയേറ്റെന്ന് ബന്ധുക്കൾ ആരോപിക്കുന്ന വാർത്ത ട്വിറ്ററിൽ പങ്കുവെച്ചതാണ് കേസിനിടയാക്കിയത്. നേരത്തെ ശശി തരൂർ, രാജ്ദീപ് സർദേശായി തുടങ്ങിയവർക്കെതിരെ ഇതേ പരാതിയിൽ കേസെടുത്തിരുന്നു.
Comments