കോവിഡ് ബാധിതരായ യുവാക്കൾക്കിടയിൽ വർധിച്ചു വരുന്ന ‘ഹാപ്പി ഹൈപ്പോക്സിയ’ എന്ന അവസ്ഥയെക്കുറിച്ചു കരുതൽ വേണം.രക്തത്തിലെ ഓക്സിജന്റെ അളവ് പെട്ടെന്നു താഴേക്കു വരുന്ന ഈ അവസ്ഥ ആരോഗ്യ നില അപകടത്തിലാക്കും.
വീട്ടിൽ വിശ്രമിക്കുന്ന സമയത്തു ചിലർക്ക് ശ്വാസംമുട്ടലോ മറ്റു പ്രശ്നങ്ങളോ ഉണ്ടാകില്ല. രക്തത്തിലെ ഓക്സിജന്റെ അളവും 94 ശതമാനത്തിൽ കുറവാകില്ല. പക്ഷേ, കുറച്ചു ദൂരം നടന്നാൽ പെട്ടെന്ന് ശ്വാസം മുട്ടൽ വരും. അപ്പോൾ ഓക്സിജന്റെ അളവ് 80–82 ആയി കുറഞ്ഞിരിക്കും. ഇങ്ങനെ സംഭവിക്കുന്ന രോഗികളെ കുഴഞ്ഞു വീണ് അബോധാവസ്ഥയിലായ നിലയിലാണു പലപ്പോഴും ആശുപത്രിയിൽ എത്തിക്കുന്നത്. നല്ല രോഗപ്രതിരോധ ശേഷിയുള്ളവരിലാണ് ‘ഹാപ്പി ഹൈപ്പോക്സിയ’ കൂടുതലായി കാണുന്നത് എന്നാണ് ഡോക്ടർമാർ പറയുന്നത്.
കോവിഡ് ബാധിച്ചു വീടുകളിൽ ചികിത്സയിൽ കഴിയുന്നവർ രക്തത്തിലെ ഓക്സിജന്റെ അളവ് പൾസ് ഓക്സിമീറ്റർ ഉപയോഗിച്ചു കൃത്യമായി നിരീക്ഷിക്കണം. വീടിനുള്ളിൽ തന്നെ കുറച്ചു നേരം നടന്ന ശേഷം പൾസ് ഓക്സിമീറ്റർ വച്ചു പരിശോധിക്കുന്നതാണു നല്ലത്. അപ്പോൾ ഓക്സിജന്റെ അളവ് 94ൽ കുറവാണെങ്കിൽ ആശുപത്രിയിൽ ചികിത്സ തേടണം.
ഹൃദയ സംബന്ധമായ അസുഖങ്ങളുള്ളവർക്കു കോവിഡ് ബാധിച്ചാൽ ഗുരുതരമാകാനുള്ള സാധ്യത ഏറെയാണ്. ജന്മനാ ഹൃദയ സംബന്ധമായ അസുഖങ്ങളുള്ളവരും ഹൃദയ പരാജയം നേരിടുന്നവരും കൂടുതൽ സൂക്ഷിക്കണം. അവർ പ്രത്യേകം മുൻകരുതൽ എടുക്കണം. ഹൃദയ സംബന്ധമായ അസുഖങ്ങൾ, രക്ത സമ്മർദം, പ്രമേഹം എന്നിവയുള്ളവർ മരുന്നു മുടക്കരുത്. ഹൃദയ സംബന്ധമായ അസുഖങ്ങളുള്ളവർ കോവിഡിനെ പേടിച്ചു ചികിത്സ വൈകിക്കരുത്.