തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്. അശ്രദ്ധ കാണിച്ചാല്‍ സംസ്ഥാനത്ത് ഏതു നിമിഷവും കോവിഡ് 19-ന്റെ സൂപ്പര്‍ സ്പ്രെഡ്ഡും തുടര്‍ന്ന് സമൂഹ വ്യാപനവും ഉണ്ടായേക്കാം. തിരുവനന്തപുരത്ത് സംഭവിച്ചത് കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യയിലാകെ കോവിഡ് ഏറ്റവും കൂടുതൽ പടർന്നതു നഗരങ്ങൾ കേന്ദ്രീകരിച്ചാണ്. ജനസാന്ദ്രത കൂടിയതിനാലും മറ്റു പ്രദേശങ്ങളിൽനിന്നു വരുന്നവർ കൂടുതലായതിനാലും ഇവിടെ രോഗവ്യാപനവും കൂടും. ഇതു മറ്റിടങ്ങളിലേക്കു പടരുകയും ചെയ്യും. ഗ്രാമങ്ങളിലും പൊതുവേ വലിയ ജനസാന്ദ്രത കേരളത്തിലുണ്ട്. നമ്മുടെ സംസ്ഥാനത്ത് വലിയ രോഗവ്യാപനം വരാൻ ഇത് ഇടയാക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
രോഗവ്യാപനം കേരളം പരമാവധി ചെറുത്തു. പക്ഷേ ചെറിയ അശ്രദ്ധ കൊണ്ടുപോലും വലിയ രീതിയിൽ പടർന്നുപിടിക്കുന്ന മഹാമാരിയാണിത്.
നഗരങ്ങളിൽ എളുപ്പത്തിൽ രോഗവ്യാപനസാധ്യതയുണ്ട്. ട്രിപ്പിൾ ലോക്ക് പോലുള്ള കർശനനിയന്ത്രണങ്ങളിലേക്കു കടക്കേണ്ടി വരുന്നത് അതിനാലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നമ്മൾ അശ്രദ്ധ കാണിച്ചാൽ സൂപ്പർ സ്പ്രെഡ് വരാം. പിന്നാലെ സമൂഹവ്യാപനവും വരും. ബ്രേക്ക് ദി ചെയ്ൻ ഒരു വിട്ടുവീഴ്ചയും പാടില്ല. ട്രിപ്പിൾ ലോക്ക് പോലുള്ള കടുത്ത നിയന്ത്രണങ്ങൾ അങ്ങനെ ഒഴിവാക്കാമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
സംസ്ഥാന ശരാശരിയെക്കാള്‍ മുകളിലാണ് കൊച്ചിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. ആശങ്ക സൃഷ്ടിക്കുന്നതാണ് ഇത്. അതിനാല്‍ അവിടെ ടെസ്റ്റ് കൂട്ടാനാണ് തീരുമാനം. ബ്രേക്ക് ദി ചെയന്‍, സാമൂഹിക അകലം പാലിക്കല്‍, സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കൈകഴുകല്‍ എന്നീ കാര്യങ്ങളില്‍ ഉപേക്ഷ പാടില്ല. അതീവ ശ്രദ്ധ പുലര്‍ത്തിയാല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പോലുള്ളവ ഏര്‍പ്പെടുത്തുന്നത് ഒഴിവാക്കാം.
അശ്രദ്ധമൂലം സ്വന്തം ജീവന് മാത്രമല്ല പ്രിയപ്പെട്ടവരുടെ ജീവന്‍കൂടിയാണ് അപകടത്തിലാകുന്നതെന്ന് ഓര്‍മ്മവേണം. കോവിഡ് ഭേദമായ രോഗികള്‍ ഏഴു ദിവസം വീട്ടില്‍തന്നെ തുടരുന്നുവെന്ന് രോഗം ഭേദമായ ആളും വീട്ടുകാരും വാര്‍ഡുതല സമിതിയും ഉറപ്പാക്കണം.
വിദേശത്തുനിന്ന് എത്തുന്നവര്‍ വിമാനത്താവളങ്ങളില്‍ പിപിഇ കിറ്റും, കൈയ്യുറയും, മാസ്കും അലക്ഷ്യമായി വലിച്ചെറിയുന്നത് ശരിയല്ല. അത്തരക്കാര്‍ക്കെതികെ കര്‍ശന നിയമ നടപടി സ്വീകരിക്കും. ഉപയോഗിച്ചശേഷം അവയെല്ലാം പ്രത്യേക കണ്ടെയ്നറുകളില്‍ നിക്ഷേപിക്കണം.
അര്‍ദ്ധ സൈനിക വിഭാഗക്കാര്‍ക്കിടയില്‍ കോവിഡ് പടരുന്നത് സര്‍ക്കാര്‍ ഉത്കണ്ഠയോടെയാണ് കാണുന്നത്. സംസ്ഥാനത്ത് ഇതുവരെ 66 സിഐഎസ്എഫ് ജവാന്മാര്ക്കും കരസേനയിലെ 23 സൈനികര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജവാന്മാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ അതത് വിഭാഗങ്ങളില്‍പ്പെട്ട മുതിര്‍ന്ന ഓഫീസര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ സഹായവും കേരള പോലീസ് നല്‍കും.
ക്രിമിനല്‍ കേസുകളിലെ കുറ്റാരോപിതരുടെ കോവിഡ് പരിശോധനാഫലം വൈകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധനാഫലം 48 മണിക്കൂറിനകം ലഭ്യമാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 272 പേര്‍ക്ക് കൊവിഡ് സ്ഥിരികരിച്ചു. 111 പേര് രോഗമുക്തരായി. 157 പേര് വിദേശത്ത് നിന്ന് വന്നവരാണ്. 38 പേര് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരാണ്. സമ്പര്‍ക്കം വഴി 68 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതീവ ഗുരുതരമായ സ്ഥിതിയാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി.
Comments