ന്യൂഡൽഹി: ഡൽഹിയിൽ കോവിഡിനെതിരെ തുടക്കം മുതൽ പോരാട്ടത്തിൽ ആയിരുന്ന ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചു. ഡൽഹി സർക്കാറിന് കീഴിലെ നാഷനൽ ഹെൽത്ത് മിഷനിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന 42കാരനായ ഡോക്ടർ ജാവേദ് അലിയാണ് കഴിഞ്ഞദിവസം മരിച്ചത്. മാർച്ച് മുതൽ കോവിഡ് രോഗികളെ ശുശ്രൂഷിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായിരുന്നു ജാവേദ് അലി.
ജാവേദ് അലിക്ക് ജൂൺ 24നാണ് രോഗം സ്ഥിരീകരിച്ചത്. മൂന്നാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് 10 ദിവസം മുമ്പ് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. എയിംസ് ട്രോമ സെന്ററിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം തിങ്കളാഴ്ച രാവിലെ മരിച്ചു.
ഭാര്യയും 12 വയസായ മകളും ആറുവയസായ മകനുമാണ് ഡോക്ടർക്കുള്ളത്. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്നതിനാൽ കുടുംബം നഷ്ടപരിഹാരം ആവശ്യപ്പെട്ടു. ഇദ്ദേഹത്തിന്റെ ചികിത്സ ചിലവ് വഹിച്ചിരുന്നത് കുടുംബമായിരുന്നു. ഏകദേശം ആറുലക്ഷം രൂപ ചികിത്സക്ക് ചിലവായി. എൻ.എച്ച്.എം ഡോക്ടേഴ്സ് വെൽഫയർ അസോസിയേഷൻ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന് കത്തയക്കുകയും ചെയ്തു.