ചെന്നൈ: അവിഹിത സ്വത്ത് സമ്പാദനക്കേസില്‍ വീണ്ടും കോടതിയില്‍ ഹാജരാകണമെന്ന
ബംഗളൂരു വിചാരണ കോടതി ഉത്തരവിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. കേസുമായി ബന്ധപ്പെട്ട് നേരത്തെ രണ്ടുതവണ ഹാജരായതാണെന്നും വീണ്ടും ഹാജരാവാന്‍ ബുദ്ധിമുട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ഇളവു നല്‍കണമെന്നും കാണിച്ചാണ് ജയലളിത സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാവാത്ത സാഹചര്യത്തില്‍ ഈ മാസം എട്ടിന് കോടതിയില്‍ വീണ്ടും ഹാജരാകണമെന്നാണ് വിചാരണ കോടതി ജയലളിതയോട് ആവശ്യപ്പെട്ടിട്ടുള്ളത്.
ഇതിനിടെ കഴിഞ്ഞ ദിവസം കേസിന്റെ വിചാരണയില്‍ നിന്ന് സുപ്രീം കോടതി ജഡ്ജി പിന്മാറുകയുണ്ടായി. ഇതേ തുടര്‍ന്നാണ് കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി വെള്ളിയാഴ്ചയിലേക്ക് മാറ്റിയത്. ജസ്റ്റിസ് ദല്‍വീര്‍ ഭണ്ഡാരിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് താക്കൂര്‍ ആണ് കാരണമൊന്നും കാണിക്കാതെ പിന്മാറിയത്. തുടര്‍ന്ന് ജസ്റ്റിസ് ദീപക് മിശ്ര കൂടി ഉള്‍പ്പെടുന്ന ബെഞ്ച് കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
1991നും 1996നുമിടയില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ജയലളിത 66 കോടിയുടെ അവിഹിത സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്. ഡി.എം.കെ നേതാവ് കെ. അന്‍പഴകന്‍, ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യം സ്വാമി എന്നിവരുടെ പരാതിയെ തുടര്‍ന്ന് 1996ല്‍ ഡി.എം.കെ അധികാരത്തിലെത്തിയപ്പോഴാണ് കേസെടുത്തത്. കേസില്‍ സുപ്രീംകോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ജയലളിത കോടതിയില്‍ നേരിട്ട് ഹാജരായി വിചാരണ നേരിട്ടത്. രണ്ടു ദിവസങ്ങളായി നടന്ന വിചാരണയില്‍ 700ഓളം ചോദ്യങ്ങളാണ് ജയലളിതയോട് ചോദിച്ചത്. വിചാരണയുടെ ആദ്യദിവസം നടപടികള്‍ അടുത്ത ദിവസത്തേക്ക് കൂടി നീട്ടുകയായിരുന്നു. പിന്നീടാണ് കേസ് ഈ മാസം എട്ടിലേക്ക് മാറ്റിയത്.