കൊച്ചി: ചൈനയുള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ രക്തചന്ദനത്തിന് ആവശ്യകത
ഏറെയായതിനാല്‍ ഇന്ത്യയില്‍ നിന്ന് വന്‍തോതില്‍ രക്തചന്ദനം കടത്തുന്നു. വന്‍ലാഭം ഉണ്ടാക്കാവുന്ന ചന്ദനക്കടത്തിലൂടെ ലഭിക്കുന്ന പണം ഹവാല ഇടപാടുകാര്‍ വഴി രാജ്യത്തേക്കൊഴുകുന്നതായാണ് വിവരം. കണക്കില്‍പെടാതെ എത്തുന്ന പണം രാജ്യദ്രോഹപ്രവര്‍ത്തനം ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് വിനിയോഗിക്കുന്നുണ്ടോ എന്നതിനെ കുറിച്ചും സംശയമുയര്‍ന്നിട്ടുണ്ട്.
കൊച്ചിയിലെ വല്ലാര്‍പാടത്തിന് പുറമേ തൂത്തുക്കുടി, മുംബൈ തുടങ്ങിയ തുറമുഖങ്ങളിലൂടെയും രക്തചന്ദനം കടത്തുന്നത് മുമ്പ് പിടികൂടിയിട്ടുണ്ട്.വല്ലാര്‍പാടം വഴി ഒന്‍പത് കണ്ടെയ്‌നറുകള്‍ കടത്തിയിട്ടുണ്ടെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. സമീപകാലത്ത് ഇവിടെ നിന്നയച്ച രണ്ടു കണ്ടെയ്‌നറുകള്‍ അധികൃതര്‍ തിരിച്ചുവിളിച്ചിട്ടുണ്ട്. അടുത്താഴ്ച ഇവ കൊച്ചിയിലെത്തുമെന്നാണ് അറിയുന്നത്. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിലൂടെ എന്തും കടത്തികൊണ്ടുപോകാമെന്ന അവസ്ഥകാരണമാണ് ചന്ദക്കടത്തുകാര്‍ ഇവിടം ഇഷ്ടകേന്ദ്രമാക്കിയിരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒന്നേകാല്‍ കോടി രൂപ വിലമതിക്കുന്ന ചന്ദനം വിദേശത്തേക്ക് കയറ്റുമതിചെയ്യുമ്പോള്‍ നാലുകോടിയോളം രൂപയാണ് വിദേശവിപണിയില്‍ നിന്നും ലഭിക്കുന്നത്. രണ്ടര കോടിയോളം രൂപ ലാഭമായി ലഭിക്കും. ഓരോ കണ്ടെയ്‌നറും കടത്തുമ്പോഴും ഇങ്ങനെ വന്‍തുകയാണ് കള്ളക്കടത്തുകാരുടെ പക്കലെത്തുന്നത്. ഈ പണം ഹവാല ഇടപാടുകാര്‍ വഴിയാണ് രാജ്യത്തെത്തുന്നതെന്ന് കേസന്വേഷിക്കുന്ന ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന് വിവരം കിട്ടിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് ഈ വഴിക്ക് അന്വേഷണം തുടങ്ങി. പണം ആരുടെയൊക്കെ കൈകളിലെത്തുന്നുവെന്നതിനെ കുറിച്ചോ എന്തിനൊക്കെ ഉപയോഗിക്കുന്നുവെന്നതിനെ കുറിച്ചോ ഇനിയും വിവരമൊന്നും ലഭിച്ചിട്ടില്ല. ഇതേക്കുറിച്ചും ആഴത്തിലുള്ള അന്വേഷണം നടത്തുമെന്നാണ് അധികൃതര്‍ പറയുന്നത്.