ആലപ്പുഴ: കേന്ദ്ര ലോട്ടറി ചട്ടങ്ങള്‍ക്കെതിരേ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കുമെന്നു ധനമന്ത്രി തോമസ് ഐസക്ക്. അന്യസംസ്ഥാന ലോട്ടറികളില്‍ നിന്നു മുന്‍കൂര്‍ നികുതി ഈടാക്കുന്ന കാര്യം കോടതിയുടെ അന്തിമവിധി വന്ന ശേഷമേ തീരുമാനിക്കൂ. ലോട്ടറി ഓര്‍ഡിനന്‍സില്‍ ഭേദഗതി വേണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തോടു യോജിക്കുന്നു. ചട്ടം (4) പാലിച്ചു വേണം നറുക്കെടുപ്പെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തില്‍ തര്‍ക്കമില്ല.
ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ ഇന്ന് കൊച്ചിയിലെത്തും. ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഫോര്‍ റിലീജയസ് ഫ്രീഡത്തിന്റെ ലോക സമ്മേളം ദലൈലാമ ഉദ്‌ഘാടനം ചെയ്യും. കൂടാതെ ഫ്രണ്‌ട്‌സ് ഓഫ് ടിബറ്റ് സംഘടിപ്പിക്കുന്ന ചില ചടങ്ങുകളിലും അദ്ദേഹം പങ്കെടുക്കുന്നുണ്‌ട്. ദലൈലാമയ്‌ക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രാവിലെ പതിനൊന്നരയ്‌ക്ക് സ്വീകരണം നല്‍കും. ഔദ്യോഗിക ചടങ്ങുകള്‍ക്ക് ശേഷം കൊച്ചിയില്‍ വിശ്രമിക്കുന്ന അദ്ദേഹം ഞായറാഴ്‌ച ഞായറാഴ്‌ച പുലര്‍ച്ചെ ദില്ലിയിലേക്ക് മടങ്ങും. ഇന്റര്‍ നാഷണല്‍ അസോസിയേഷന്‍ ഫോര്‍ റിലീജിയസ് ഫ്രീഡം സംഘടിപ്പിക്കുന്ന സമ്മേളനം അഞ്ച് ദിവസം നീണ്‌ടുനില്‍ക്കും. സ്വാമി അഗ്നിവേശ്, കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍, ഡോ. ഷെയ്‌ഖ് അലി, സുകുമാര്‍ അഴീക്കോട് തുടങ്ങിയവരും സമ്മേളനത്തില്‍ പങ്കെടുക്കും.
കൊല്ലം:എസ്‌എന്‍ഡിപി യോഗം തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഇതിനുമുന്നോടിയായി വാര്‍ഷിക പൊതുയോഗം രാവിലെ ആരംഭിച്ചു. 11ന് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കും. പോളിംഗ് വൈകുന്നേരം അഞ്ചിന് അവസാനിക്കും. തുടര്‍ന്നു വോട്ടെണ്ണി ഫലപ്രഖ്യാപനം നടക്കും. പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ദേവസ്വം സെക്രട്ടറി സ്ഥാനങ്ങളിലേക്ക് 17 പേരാണ് മത്സരരംഗത്തുള്ളത്. നിലവിലുള്ള ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പാനലും ശ്രീനാരായണ ധര്‍മവേദി പ്രസിഡന്റ് ഗോകുലം ഗോപാലന്റെ പാനലും തമ്മിലുള്ള വാശിയേറിയ മത്സരമാണ് കൊല്ലത്തെ ശ്രദ്ധാകേന്ദ്രമാക്കുന്നത്.
ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു വെള്ളാപ്പള്ളി നടേശനും ഗോകുലം ഗോപാലനും തമ്മിലാണ് കൊമ്പുകോര്‍ക്കുന്നത്. ഡോ.എം.എന്‍.സോമന്‍- പ്രസിഡന്റ്, തുഷാര്‍ വെള്ളാപ്പള്ളി-വൈസ് പ്രസിഡന്റ്, അരയാക്കണ്‌ടി സന്തോഷ്-ദേവസ്വം സെക്രട്ടറി എന്നിവരാണ് മത്സരരംഗത്തുള്ളത്.
ഗോകുലം ഗോപാലന്‍ നേതൃത്വം നല്‌കുന്ന പാനലില്‍ പ്രഫ.ജി.മോഹന്‍ദാസ്-പ്രസിഡന്റ്, ബിജു രമേശ്-വൈസ് പ്രസിഡന്റ്, ജി.ഗോപകുമാര്‍-ദേവസ്വം സെക്രട്ടറി എന്നിവരാണ് മത്സരിക്കുന്നത്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി കൊല്ലത്തു വന്‍പോലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എസ്.എന്‍ കോളജിലെ കവാടത്തില്‍ വോട്ടര്‍മാര്‍ക്കു ക്യൂ നില്‍ക്കുന്നതിനായി പോലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്‌ട്.
പത്തനംതിട്ട: തദ്ദേശസ്ഥാപന ഭരണസമിതികളില്‍ വനിതാ പ്രാതിനിധ്യം 50 ശതമാനത്തിനു മുകളിലായിരിക്കേ വോട്ടര്‍മാരുടെ എണ്ണത്തിലും വനിതകള്‍ മുന്നില്‍. ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ വനിതകളാണ്. 54 ഗ്രാമപഞ്ചായത്തുകളിലായി ആകെയുള്ള 8.42,007 വോട്ടര്‍മാരില്‍ 4 ,47,926 വനിതകളാണ്. പുരുഷന്മാരുടെ എണ്ണമാകട്ടെ 3,94,081 മാത്രമാണ്. 54 ഗ്രാമപഞ്ചായത്തുകളിലായി 811 വാര്‍ഡുകളാണുള്ളത്. ഇതില്‍ 489 വാര്‍ഡുകള്‍ വനിതകള്‍ക്കായി സംവരണം ചെയ്‌തിരിക്കുകയാണ്. മുന്‍വര്‍ഷങ്ങളിലും വോട്ടര്‍മാരുടെ എണ്ണത്തില്‍ വനിതകള്‍ക്കായിരുന്നു മുന്‍തൂക്കമെങ്കിലും സീറ്റുകളില്‍ സംവരണം വര്‍ധിക്കുന്നത് ഇതാദ്യമായാണ്. തദ്ദേശസ്ഥാപനങ്ങളില്‍ 50 ശതമാനം വാര്‍ഡുകള്‍ സംവരണം ചെയ്‌തുകൊണ്ടുള്ള നിയമനിര്‍മാണത്തിനുശേഷമുള്ള ആദ്യത്തെ തെരഞ്ഞെടുപ്പാണിത്. വാര്‍ഡുകളുടെ എണ്ണം ഒറ്റസംഖ്യയില്‍ എത്തിയ തദ്ദേശസ്ഥാപനങ്ങളില്‍ വനിതകളുടെ പ്രാതിനിധ്യം ഒരെണ്ണം അധികത്തില്‍ വരുമെന്നതിനാല്‍ 52 ശതമാനം സീറ്റുകള്‍ ഇക്കുറി അവര്‍ക്കായി ലഭിക്കുമെന്നാണ് നിഗമനം. നഗരസഭകളിലും വനിതാ പ്രാതിനിധ്യം ഇതേ നിലയില്‍ വര്‍ധിച്ചിട്ടുണ്ട്. നഗരസഭകളിലെ വോട്ടര്‍മാരുടെ എണ്ണത്തിലും വനിതകള്‍ തന്നെ മുന്നിട്ടു നില്‍ക്കുന്നു. പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലാണ് വനിതാ വോട്ടര്‍മാര്‍ ഏറ്റവുമധികമുള്ളത്. 16,763 വനിതകളാണ് പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ വോട്ടര്‍പട്ടികയിലുള്ളത്.
തിരുവനന്തപുരം: രണ്ടു പഞ്ചായത്തുകളിലെ ഒരു ലക്ഷത്തോളം പേര്‍ക്ക് ശുദ്ധജലമെത്തിക്കാന്‍ ലോക ബാങ്കിന്റെ സഹായത്തോടെ 14 കോടി രൂപ ചിലവാക്കിയ ശുദ്ധജലവിതരണ പദ്ധതി ആറു വര്‍ഷമായിട്ടും ജനങ്ങള്‍ക്ക് ജീവജലം നല്‍കാനാകാതെ ഫയലില്‍ ഉറങ്ങുന്നു. ഇടയ്‌ക്കോട്, പളുങ്കല്‍ ടൗണ്‍ പഞ്ചായത്തുകള്‍ സംയുക്തമായി ജലവിതരണ പദ്ധതിയുടെ നിര്‍മാണം 2004-2005ലാണ് ആരംഭിച്ചത്. ഇടയ്‌ക്കോടു പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ ഉള്‍പ്പെട്ട ആര്‍ആര്‍ സെന്റര്‍ വളപ്പിലുള്ള 30 സെന്റ് സ്ഥലത്താണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. പദ്ധതിയുടെ ആവശ്യത്തിനുള്ള പമ്പ് ഹൗസ്, സംഭരണി, ശുചീകരണ നിലയം എന്നിവയുടെ പണി പൂര്‍ത്തിയായിട്ട് നാലു വര്‍ഷത്തോളമായി. കടുത്ത വേനലിലും ജനങ്ങളുടെ കുടിവെള്ള ക്ഷാമം തീര്‍ക്കാനായി കുഴിത്തുറയിലെ താമ്രപര്‍ണി നദിയില്‍ നിന്നുമാണ് ഈ പദ്ധതിക്ക് വെള്ളം എത്തിക്കുന്നത്. പമ്പു ചെയ്‌ത് ഇവിടെ എത്തിക്കുന്ന വെള്ളം വിവിധ പ്രക്രിയയിലൂടെ ശുചീകരിച്ച് ഇരുപഞ്ചായത്തുകളിലേയും നാല്‍പതോളം കുടിവെള്ള ടാങ്കുകളില്‍ എത്തിച്ച് അവിടെ നിന്നും പൊതു ടാപ്പിലേക്ക് വെള്ളം തുറന്നു വിടുന്നതാണ് നിര്‍ദിഷ്ട പദ്ധതി. ശുദ്ധീകരിച്ച ടാങ്കുകളില്‍ നിന്നും പ്രദേശങ്ങളിലെ ടാങ്കുകളില്‍ വെള്ളം തുറന്നു വിടുമ്പോള്‍ത്തന്നെ കുഴിച്ചിട്ട പൈപ്പുകള്‍ നിരന്തരമായി പൊട്ടി വെള്ളം പാഴാകുന്ന അവസ്ഥയാണുള്ളത്. ഇതുമൂലം കുടിവെള്ളം ടാങ്കുകളില്‍ എത്താതെ റോഡിലൂടെ ഒഴുകുന്നു. ഗുണനിലവാരമില്ലാത്ത പൈപ്പുകള്‍ കരാറുകാരന്‍ സ്ഥാപിച്ചതാണ് ഇതിനു കാരണമെന്നാണ് അധികൃതര്‍ തന്നെ നല്‍കുന്ന വിശദീകരണം. കുടിവെള്ള പൈപ്പ് കുഴിച്ചിടുമ്പോള്‍ ജലവിതരണ മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതര്‍ പരിശോധിച്ച ശേഷമേ കുഴിച്ചിടാവൂ. എന്നാല്‍ ഈ പദ്ധതിക്ക് അങ്ങനെയുള്ള ഒരു പരിശോധനയും നടത്താത്തതും ആക്ഷേപത്തിന് ഇടയാക്കിയിട്ടുണ്ട്. പഞ്ചായത്തുകളില്‍ കുടിവെള്ള പ്രശ്‌നം രൂക്ഷമായിട്ടും പദ്ധതി പൂര്‍ത്തീകരിച്ചുവെന്നോ, കരാറുകാരനില്‍ നിന്നും പദ്ധതി ഏറ്റെടുത്ത് ഇരുപഞ്ചായത്തുകളിലും കുടിവെള്ളം എത്തിക്കുന്ന സമയപരിധിയോ ഉറപ്പുനല്‍കാനാവാത്ത അവസ്ഥയിലാണ് അധികൃതര്‍.