നാണ്യപ്പെരുപ്പം കുറയും.

ന്യൂഡല്‍ഹി: ആഗോള വിപണിയിലെ ഇന്ധനവിലയിടിവും മറ്റു ഘടകങ്ങളും അനുകൂലമായിരിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ നാണ്യപ്പെരുപ്പം എട്ടുശതമാനത്തിലും താഴെയാകുമെന്ന്‌ പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയര്‍മാന്‍ സി രംഗരാജന്‍ അഭിപ്രായപ്പെട്ടു. നാണ്യപ്പെരുപ്പം എട്ടുശതമാനത്തിലും താഴെയായി കുറയും. ഇന്ധനവിലയില്‍ വന്നിരിക്കുന്ന മാറ്റവും മറ്റു അനുകൂലഘടകങ്ങളും നാണ്യപ്പെരുപ്പത്തെ താഴ്‌ന്നനിലയിലേക്ക്‌ നയിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.
ശരിയായ തോതില്‍ ലഭിച്ച മഴ വിലയില്‍ പ്രതിഫലിക്കുന്നത്‌ സംബന്ധിച്ച കാര്യങ്ങള്‍ ചൂണ്‌ടിക്കാട്ടിക്കൊണ്‌ടു സംസാരിക്കുകായിരുന്നു അദ്ദേഹം. ജൂലൈയില്‍ ലഭിച്ച മഴയില്‍ അല്‌പം കുറവുണ്‌ടായതൊഴിച്ചാല്‍ ഈ വര്‍ഷം നല്ല അളവില്‍ മഴലഭിക്കുമെന്നു തന്നെയാണ്‌ പ്രതീക്ഷിക്കുന്നത്‌ അദ്ദേഹം പറഞ്ഞു.
മുന്‍പ്‌ നിലനിന്നിരുന്ന സാമ്പത്തിക സാഹചര്യത്തില്‍ 8-9 ശതമാനം നാണ്യപ്പെരുപ്പം നിരക്ക്‌ കൈവരിക്കുക അസാധ്യമായിരുന്നു എന്നാല്‍ ഇപ്പോള്‍, മാര്‍ച്ച്‌ 2009 ഓടെ നമുക്ക്‌ ഈ നേട്ടം കൈവരിക്കാനാവുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ജൂലൈ 11 ന്‌ ബാരലിന്‌ 147 ഡോളറായി ഉയര്‍ന്ന ക്രൂഡ്‌ ഓയില്‍ വില ഇപ്പോര്‍ 123 ഡോളറിലേക്ക്‌ മടങ്ങിയിട്ടുണ്‌ട്‌. ആഗോളവിപണിയില്‍ ഇന്ധന വില നിലവിലുള്ള വിലയായിതന്നെ തുടരുമെന്നാണ്‌ കരുതുന്നത്‌.