ലോഡ്‌ഷെഡിംഗ്‌ തുടരും

തിരുവനന്തപുരം: ലോഡ്‌ഷെഡിംഗും വൈദ്യുതി നിയന്ത്രണവും തുടരാന്‍ വൈദ്യുതി ബോര്‍ഡ്‌ തീരുമാനിച്ചു. കാലവര്‍ഷം ശക്തമാകാത്തതിനാലും പ്രധാന ഡാമുകളിലെ നീരൊഴുക്ക്‌ കുറവായതിനാലും ലോഡ്‌ഷെഡിംഗ്‌ പിന്‍വലിക്കാനാവില്ലെന്ന്‌ വൈദ്യുതി ബോര്‍ഡിന്റെ ഉന്നതതല യോഗം വിലയിരുത്തി. കഴിഞ്ഞയാഴ്‌ച ശക്തമായ മഴ ലഭിച്ചെങ്കിലും പദ്ധതി പ്രദേശത്ത്‌ മഴ ദുര്‍ബലമായിരുന്നു.കൂടിയ വിലയ്‌ക്ക്‌ താപവൈദ്യുതി വാങ്ങുന്നതുമൂലം ബോര്‍ഡിന്റെ സാമ്പത്തിക സ്ഥിതി വഷളാവുകയാണ്‌. കഴിഞ്ഞ മാസം ഈ ഇനത്തില്‍ 192 കോടി രൂപ യുടെ നഷ്‌ടം ഉണ്‌ടായി. വൈദ്യുതി വാങ്ങാനായി മാത്രം കഴിഞ്ഞ മാസം 387 കോടി രൂപ ചെലവായി. ജലസംഭരണികളിലെ നില മെച്ചപ്പെട്ടില്ലെങ്കില്‍ ജല വൈദ്യുത പദ്ധതികളില്‍ നിന്നുള്ള ഉത്‌പാദനം പ്രതിദിനം 14 ദശലക്ഷം യൂണിറ്റായി പരിമിതപ്പെടുത്തേണ്‌ടിവരും. ലോഡ്‌ഷെഡിംഗ്‌ ഏര്‍പ്പെടുത്തിയിട്ടും വൈദ്യുതി ഉപയോഗത്തില്‍ കാര്യമായ കുറവ്‌ വന്നിട്ടില്ലെന്നു യോഗം വിലയിരുത്തി.