Partly Cloudy

Trivandrum, IN

33°C

Partly Cloudy

Humidity: 59%

Wind: SW at 2 mph

ആരോഗ്യം

ഭക്ഷണം കഴിക്കാതെ മനുഷ്യന് ദിവസങ്ങളോളം ജീവിക്കാം. എന്നാല്‍ വെള്ളം കുടിക്കാതെ നിലനില്‍ക്കാന്‍ കഴിയുന്ന കാലയളവ് അതിലും കുറയും. ശരീരത്തിന്റെ 60 മുതല്‍ 70 ശതമാനം വരെ ജലാംശമാണ്. വിവിധ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കും ജലം അത്യന്താപേക്ഷിത ഘടകം തന്നെ. വെള്ളം വേണ്ടത്ര കുടിക്കാത്തതിനാലും അശുദ്ധജലം കുടിക്കുന്നതിനാലും മനുഷ്യനു പിടിപെടുന്ന രോഗങ്ങള്‍ ഒട്ടേറെ.

ജലം ശരീരത്തില്‍ എന്തു ചെയ്യുന്നു?
ജലത്തിനു ശരീരത്തില്‍ വിവിധ ധര്‍മങ്ങളുണ്ട്. ശരീര താപനില സാധാരണ നിലയില്‍ നിലനിര്‍ത്തുകയാണ് പ്രധാന പ്രവര്‍ത്തനങ്ങളിലൊന്ന്. സന്ധികളെ അയവുള്ളതാക്കുകയും മാര്‍ദവമുള്ളതാക്കുകയും ചെയ്യുന്നത് ജലസാന്നിധ്യമാണ്. സുഷുമ്‌നാ കാണ്ഡത്തെയും (ട്യഹൃമാ *സ്ില) ലോലമായ ശരീരകലകളെയും സംരക്ഷിക്കുന്നത് ജലമാണ്. ശരീരത്തില്‍ ഉണ്ടാകുന്ന മാലിന്യങ്ങളെ വിയര്‍പ്പ്, വിസര്‍ജന പ്രക്രിയ തുടങ്ങിയവയിലൂടെ പുറന്തള്ളുന്നതിനും ജലത്തിന്റെ സഹായം ആവശ്യമാണ്.

കുടിക്കേണ്ട വെള്ളമെത്ര?

ഒരു വ്യക്തിക്ക് ദിവസേന ആവശ്യമായ വെള്ളത്തിന്റെ അളവ് ശാരീരികാവസ്ഥ, കായികാധ്വാനം, കാലാവസ്ഥ എന്നിവയനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. 19നു 30നും ഇടയില്‍ പ്രായമുള്ള ഒരാള്‍ക്ക് ദിവസേന 3.7 ലിറ്റര്‍ ജലം ആവശ്യമുണ്ടെന്നാണ് കണക്ക്. ഇതില്‍ കഴിക്കുന്ന ഭക്ഷണത്തില്‍നിന്ന് ഒരു ലിറ്റര്‍ ജലം ലഭിക്കും. പ്രോട്ടീന്‍, കൊഴുപ്പ്, കാര്‍ബോ ഹൈഡ്രേറ്റുകള്‍ ഇവ ഊര്‍ജമാക്കി മാറ്റുന്ന പ്രക്രിയയ്ക്കിടയില്‍ അര ലിറ്റര്‍ വരെ ജലം വേറെയും ലഭിക്കും. ഇക്കാരണത്താല്‍ വെറും വെള്ളമായി കുടിക്കേണ്ടത് രണ്ടുലിറ്റര്‍ വരെ മാത്രമാണ്.

ശരീരത്തിലെ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ജലാംശം നഷ്ടപ്പെടുത്തുന്നുണ്ട്. വിയര്‍ക്കുമ്പോഴും മൂത്രമൊഴിക്കുമ്പോഴും ഇത് നമുക്ക് പ്രത്യക്ഷത്തില്‍ മനസ്സിലാകും. എന്നാല്‍, ശ്വാസോച്ഛ്വാസം ചെയ്യുമ്പോള്‍പോലും നേരിയ അളവില്‍ ജലം നഷ്ടപ്പെടുന്നുണ്ട്.കൂടുതല്‍ ശാരീരികാധ്വാനം ചെയ്യുമ്പോഴും ചൂടുള്ള കാലാവസ്ഥയിലും ധാരാളം വെള്ളം കുടിക്കണം. പനിയുള്ളപ്പോഴും ശരീരത്തില്‍ ജലം കൂടുതല്‍ ആവശ്യമാണ്. ഛര്‍ദിയും വയറ്റിളക്കവുമുള്ള അവസരത്തിലും കൂടുതല്‍ ജലം അകത്തു ചെല്ലേണ്ടത് ആവശ്യമാണ്.

സാധാരണയായി ശരീരത്തില്‍ ജലം ആവശ്യമുണ്ടെന്ന സൂചന ദാഹത്തിലൂടെയാണ് ലഭിക്കുന്നത്. എന്നാല്‍, കായികാധ്വാനത്തിനിടയില്‍ ദാഹം തോന്നിയില്ലെങ്കിലും വെള്ളം കുടിയേ്ക്കണ്ടത് ആവശ്യമാണ്.

വെള്ളത്തിനു പകരം പാനീയങ്ങള്‍

ശരീരത്തിനാവശ്യമായ ജലം നല്‍കാന്‍ ചായയേ്ക്കാ കാപ്പിക്കോ പൂര്‍ണമായി കഴിയില്ലെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഇക്കാരണത്താല്‍ നമ്മള്‍ കുടിക്കുന്ന ചായയുടെ പകുതി മാത്രമേ ആവശ്യമായ വെള്ളത്തിന്റെ അളവില്‍ ഉള്‍പ്പെടുത്താന്‍ പറ്റൂ. കൂടാതെ ചായ നിര്‍ജലീകരണമുണ്ടാക്കുമെന്നും ഉദരത്തില്‍ ഇരുമ്പുസത്ത് ആഗിരണം ചെയ്യുന്ന പ്രവര്‍ത്തനത്തെ തടയുമെന്നും തെളിഞ്ഞിട്ടുണ്ട്.മദ്യം ഒരിക്കലും ശുദ്ധജലത്തിന് പകരമാകുന്നില്ല. അതുകൊണ്ടുതന്നെ 'ദാഹത്തിന് തണുത്ത ബിയര്‍' എന്ന സങ്കല്പം തെറ്റാണ്. മദ്യം ശരീരത്തില്‍ സൃഷ്ടിക്കുന്ന നിര്‍ജലീകരണം തടയാന്‍ അതേ അളവില്‍ ശുദ്ധജലം കഴിക്കേണ്ടതാണ്.

ഊര്‍ജോപയോഗം വര്‍ധിപ്പിക്കും

വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ ഊര്‍ജോപയോഗം വര്‍ധിപ്പിക്കുമെന്ന് ജേര്‍ണല്‍ ഓഫ് ക്ലനിക്കല്‍ എന്‍ഡോക്രൈനോളജി ആന്‍ഡ് മെറ്റബോളിസം പ്രസിദ്ധപ്പെടുത്തിയ പഠനത്തില്‍ പറയുന്നു. ഓരോ അരലിറ്റര്‍ വെള്ളവും ശരീരത്തിന്റെ ഊര്‍ജോത്പാദന പ്രക്രിയയുടെ ദൈര്‍ഘ്യം അരമണിക്കൂര്‍ വര്‍ധിപ്പിക്കുന്നു. അധികമുള്ള കലോറി എരിച്ചുകളയാന്‍ ഇത് സഹായിക്കും.

ഭാരതത്തിലുടനീളം സുലഭമായി കാണപ്പെടുന്ന ഒരിടത്തരം വൃക്ഷമാണ് മുരിങ്ങ. 5-10 മീറ്റര്‍ വരെ ഉയരത്തില്‍ ശാഖോപശാഖകളോടുകൂടി വളരുന്ന ഈ ചെടിയുടെ എല്ലാ ഭാഗങ്ങളും വിവിധ രോഗങ്ങള്‍ക്ക് പ്രയോജനപ്രദമാണ്.


മുരിങ്ങയുടെ ഇലകള്‍ ജലാംശം, പ്രോട്ടീന്‍, കൊഴുപ്പ്, അന്നജം, നാരുകള്‍, കാല്‍സ്യം, ഫോസ്ഫറസ്, അയഡിന്‍, ഇരുമ്പ്, ചെമ്പ്, കരോട്ടിന്‍, അസ്‌കോര്‍ബിക് അമ്ലം, നിക്കോട്ടിനിക് അമ്ലം തുടങ്ങിയ രാസഘടകങ്ങളാല്‍ സമൃദ്ധമാണ്. ഇപ്രകാരമുള്ള മുരിങ്ങയില കണ്ണിന് നല്ലതാണ്. വേദനാ ശമനവും കൃമിഹരവും കൂടിയാണ്. 

പൂക്കളില്‍ ധാരാളമായി പൊട്ടാസ്യവും കാല്‍സ്യവും അടങ്ങിയിരിക്കുന്നു. പുഷ്പങ്ങള്‍ ബലത്തെ പ്രദാനം ചെയ്യുന്നതും മൂത്രവര്‍ധകവുമാകുന്നു.

അനവധി അമിനാമ്ലങ്ങള്‍, വിറ്റാമിന്‍ എ, സി, കാല്‍സ്യം, ഫോസ്ഫറസ്, അയഡിന്‍, ചെമ്പ്, ഇരുമ്പ്, പ്രോട്ടീന്‍, ജലാംശം, അന്നജം, കൊഴുപ്പ് എന്നീ ഘടകങ്ങള്‍കൊണ്ട് നിറഞ്ഞതാണ് മുരിങ്ങക്കായ.

മുരിങ്ങയുടെ വേരില്‍നിന്നും വേരിന്‍മേല്‍ തൊലിയില്‍നിന്നും അണുനാശക ശക്തിയുള്ള ചില ആല്‍ക്കലോയിഡുകള്‍ വേര്‍തിരിക്കപ്പെട്ടിട്ടുണ്ട്. മുരിങ്ങവേര് ഉഷ്ണവീര്യവും, കൃമിഹരവും, മൂത്രവര്‍ധകവും, ആര്‍ത്തവജനകവും, നീര്‍ക്കെട്ട്, വേദന എന്നിവയെ ശമിപ്പിക്കുന്നതുമാകുന്നു.

മുരിങ്ങയുടെ ഏതാനും ചില ഔഷധപ്രയോഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:


* മുരിങ്ങയില അരച്ച് കല്‍ക്കമാക്കി ഒരു ചെറിയ നെല്ലിക്കാ പ്രമാണം കഴിച്ചാല്‍ രക്താതിമര്‍ദം ശമിക്കും.
* രണ്ടു ടീസ്​പൂണ്‍ മുരിങ്ങയിലനീര് ലേശം തേന്‍ ചേര്‍ത്ത് സേവിച്ചു കൊണ്ടിരുന്നാല്‍ തിമിരരോഗബാധ അകറ്റാം.
* കുറച്ച് മുരിങ്ങയില, രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി, അല്‍പം മഞ്ഞള്‍പ്പൊടി, കുരുമുളക്‌പൊടി എന്നിവ അരച്ച് കഴിക്കുന്നത് മോണരോഗങ്ങളെ ചെറുക്കും.
* അരിച്ചെടുത്ത മുരിങ്ങയില കഷായം കൊണ്ട് പല പ്രാവശ്യം കണ്ണു കഴുകുന്നത് ചെങ്കണ്ണ് തുടങ്ങിയ നേത്രരോഗങ്ങള്‍ക്ക് ഫലപ്രദമാണ്.
* നീര്‍ക്കെട്ടുള്ള ഭാഗങ്ങളില്‍ ഇലയരച്ച് പുറമേ ലേപനം ചെയ്യുന്നതും നന്ന്.
* അല്പം നെയ്യ് ചേര്‍ത്ത് പാകപ്പെടുത്തിയ മുരിങ്ങയില കുട്ടികള്‍ക്ക് നല്‍കുന്നത് ശരീരപുഷ്ടികരമാണ്.
* പ്രസവശേഷം സ്ത്രീകള്‍ക്ക് മുലപ്പാല്‍ വര്‍ധിക്കുന്നതിനായി മുരിങ്ങയിലത്തോരന്‍ നല്‍കാവുന്നതാണ്. 
* പതിവായി മുരിങ്ങയില ഭക്ഷണത്തിലുള്‍പ്പെടുത്തിയാല്‍ ലൈംഗികശേഷി വര്‍ധിക്കും. പൂക്കള്‍ പശുവിന്‍പാല്‍ ചേര്‍ത്ത് തിളപ്പിച്ച് സേവിച്ചാലും ഈ ഫലം ലഭിക്കും.
* മുരിങ്ങക്കായ സൂപ്പ് വെച്ച് കഴിച്ചാല്‍ ശരീരക്ഷീണം കുറയും.
* വൃക്ഷത്തിന്റെ ശിഖരങ്ങളില്‍നിന്നു പൊട്ടി ഒലിച്ചിറങ്ങുന്നതായ പശ എള്ളെണ്ണ ചേര്‍ത്ത് കര്‍ണരോഗങ്ങളില്‍ കര്‍ണപൂരണാര്‍ഥം പ്രയോഗിക്കാം.
* മുരിങ്ങപ്പശ തലവേദനയുള്ളപ്പോള്‍ പശുവിന്‍പാല്‍ ചേര്‍ത്ത് ചെന്നിപ്രദേശത്ത് പുരട്ടുന്നത് ആശ്വാസമേകും.
* മുരിങ്ങക്കുരുവില്‍ നിന്നുമുള്ള എണ്ണ കപ്പലണ്ടി എണ്ണയോടൊപ്പം ചേര്‍ത്ത് പുറമേ പുരട്ടുന്നത് വാതസംബന്ധമായ നീരും വേദനയും കുറയ്ക്കും.
* മുരിങ്ങവേരിന്‍ കഷായം കവിള്‍കൊണ്ടാല്‍ കലശലായ തൊണ്ടവേദന ശമിക്കും. ജ്വരം, വാത രോഗങ്ങള്‍, അപസ്മാരം, ഉന്മാദം, വിഷബാധ എന്നിവയകറ്റാനും ഈ കഷായം സേവിക്കാവുന്നതാണ്.
* മഹോദരം, കരള്‍ രോഗം, പ്ലീഹാരോഗം തുടങ്ങിയവയില്‍ മുരിങ്ങവേരും കടുകും ചേര്‍ത്ത് കഷായം വെച്ച് സേവിക്കുന്നത് ഏറെ ഫലം ചെയ്യും.
* നീര്‍വീക്കത്തില്‍ മുരിങ്ങവേരരച്ച് പുറമേ പുരട്ടുന്നതും ഉത്തമമാണ്.

 

തെങ്ങിനെപ്പോലെ നമ്മുടെ നാട്ടില്‍ വളരുന്ന മറ്റൊരു കല്പവൃക്ഷമാണ് പപ്പായ. ഔഷധമൂല്യങ്ങളുടെയും ആഹാരമൂല്യങ്ങളുടെയും ഒരു വന്‍ സംഭരണി. മെക്‌സിക്കോയും കോസ്റ്റാറിക്കയുമാണ് പപ്പായയുടെ ജന്മദേശം. 'വില തുച്ഛം ഗുണം മെച്ചം' അതാണ് പലപ്പോഴും മറ്റു ഫലങ്ങളില്‍നിന്നും പപ്പായ സാധാരണക്കാരന്റെ ഇഷ്ടഭക്ഷണമായി മാറിയത്. ആപ്പിള്‍, പേരക്ക, വാഴപ്പഴം എന്നീ ഫലങ്ങളെ അപേക്ഷിച്ച് പപ്പായയില്‍ ധാരാളം കരോട്ടിന്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇതിന്റെ ഔഷധ-ആഹാരമൂല്യത്തിന്റെ പ്രസക്തി വളരെ ഏറെയാണ്.

പുളിപ്പിച്ചെടുക്കല്‍ പ്രക്രിയയിലൂടെ രൂപപ്പെടുത്തിയെടുത്ത ആരോഗ്യദായകഗുണമുള്ള ഒരാഹാര ഉത്പന്നം ജപ്പാനില്‍ ശാസ്ത്രീയപഠനത്തിനു വിധേയമാക്കിയിട്ടുണ്ട്. ശ്രേഷ്ഠമായ ആന്റി ഓക്‌സീകരണ ഗുണത്താല്‍ പ്രസ്തുത ഉത്പന്നം രോഗപ്രതിരോധശേഷി വേണ്ടവിധം നിലനിര്‍ത്താനും കരളിന്റെ പ്രവര്‍ത്തനം ത്വരപ്പെടുത്താനും കഴിവുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ദ്രവ്യഗുണപഠനങ്ങളിലൂടെ മുഴകള്‍ക്ക് എതിരെ ഔഷധമായും അതുപോലെ കോശങ്ങളെ നശിപ്പിക്കാന്‍ പോന്ന ഫ്രീ റാഡിക്കല്‍സിനെ തടയാനും കഴിയുമെന്നും ഗവേഷണങ്ങള്‍ വിലയിരുത്തുന്നു.

ശരീരത്തിന് ആവശ്യമായ ഒട്ടേറെ രാസഘടകങ്ങളുടെ ഉറവിടമാണ് പപ്പായ. പോളീസാക്കറൈഡുകളും ധാതുലവണങ്ങളും എന്‍സൈമുകളും പ്രോട്ടീനും ആല്‍ക്കലോയിഡുകളും ഗ്ലൈക്കോസ്സെഡുകളും ലെക്റ്റിനുകളും സാപ്പോണിനുകളും ഫേ്‌ളവനോയിഡുകളും കൂടാതെ വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, ഇരുമ്പിന്റെ അംശം, കാത്സ്യം, തയാമിന്‍, നിയാസിന്‍, പൊട്ടാസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. കരോട്ടിന്‍, ബീറ്റാ കരോട്ടിന്‍ എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ അര്‍ബുദത്തെ പ്രതിരോധിക്കാന്‍ പപ്പായ സഹായകമാണ്. നല്ലവണ്ണം വിളഞ്ഞ പപ്പായ പച്ചക്കറിയായിട്ടും പഴമായിട്ടും ഉപയോഗിക്കാം. വിളയാത്ത പപ്പായ ഒഴിവാക്കുന്നതാവും നല്ലത്. വിവിധതരം എന്‍സൈമുകളായ പപ്പായിന്‍, വെജിറ്റബിള്‍ പെപ്‌സിന്‍ (അധികം പഴുക്കാത്തത്) എന്നിവ ശരീരത്തിലെ ദഹനവ്യവസ്ഥ കാത്തുസൂക്ഷിക്കാനും ദഹനവ്യവസ്ഥയില്‍ വരുന്ന വ്യതിയാനങ്ങളെ നേരേയാക്കാനും വിശപ്പുണ്ടാക്കാനും സഹായിക്കുന്നു.

പുളിപ്പിച്ചെടുക്കല്‍ പ്രക്രിയയിലൂടെ പഴുത്ത പപ്പായയില്‍നിന്ന് ഉണ്ടാക്കിയെടുക്കുന്ന ഉത്പന്നം ആഹാര-ഔഷധഗുണമൂല്യങ്ങള്‍ ഒരുമിച്ചു ചേര്‍ന്നവയാണ്. ഇതിനു നല്ല ആന്റി ഓക്‌സീകരണ ഗുണമുള്ളതിനാല്‍ ഓക്‌സീകരണപ്രക്രിയയിലൂടെ ശരീരത്തില്‍ അടിഞ്ഞുകൂടുന്ന മലിനവസ്തുക്കളെ തടയാനും നിര്‍വീര്യമാക്കി പുറത്തുകളയാനും സഹായിക്കുന്നു. ഇക്കാരണത്താല്‍ കാന്‍സര്‍, പ്രമേഹം, രക്തസമ്മര്‍ദം, ദുര്‍മേദസ് തുടങ്ങി ജീവിതശൈലിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന രോഗങ്ങളെ തടയാനും ഒരു പരിധിവരെ ശമിപ്പിക്കാനും കഴിവുണ്ട്. കൂടാതെ ദഹനവ്യവസ്ഥയെ ത്വരപ്പെടുത്തി, കഴിക്കുന്ന ഭക്ഷണം ദഹിപ്പിക്കാനും അതില്‍നിന്നു ലഭ്യമാകുന്ന ആഹാരമൂല്യങ്ങളെ യഥാവിധി കോശകോശാന്തരങ്ങളില്‍ എത്തിക്കാനും പപ്പായയുടെ ഉപയോഗം സഹാകമാകുന്നു.

പപ്പായ കഫ, വാത ദോഷങ്ങളെ ശമിപ്പിക്കുന്നു. പഴുത്ത പപ്പായ പിത്തശമനമാണ്. പപ്പായയുടെ എല്ലാ ഭാഗങ്ങളും ഔഷധമൂല്യമുള്ളതാണ്. കറയുടെ ഉപയോഗം കൂടുതലും പുറമേ പുരട്ടുന്നതിനാണ് നിര്‍ദേശിക്കുന്നത്. തൊലിപ്പുറത്തുണ്ടാകുന്ന പുഴുക്കടി, മറ്റു ത്വഗ്‌രോഗങ്ങള്‍ എന്നിവയ്ക്ക് ഫലപ്രദമാണ്. പഴുത്ത പപ്പായ ഗ്യാസിന്റെ വിഷമത്തെ ദൂരീകരിക്കുന്നു. കൂടാതെ ദീപ-പചന ഗുണങ്ങളിലൂടെ ദഹനശക്തി ത്വരപ്പെടുത്തുന്നു. മൂത്രം ധാരാളമായി പോകാന്‍ സഹായിക്കും. അതിസാരം, പഴകിയ വയറിളക്കം, മൂത്രനാളികളിലുണ്ടാകുന്ന വ്രണങ്ങള്‍, വീക്കം, രക്താര്‍ശസ്സ് എന്നീ രോഗങ്ങളെ ശമിപ്പിക്കുന്നു. ദുര്‍മേദസ്സിനെ വിലയിപ്പിക്കുന്നു. ത്വഗ്‌രോഗങ്ങള്‍ക്കും സോറിയാസിസിനും പപ്പായയുടെ ഉപയോഗം നല്ലതാണ്. കഫത്തെ ഇളക്കി ചുമയ്ക്ക് ആശ്വാസം നല്‍കുന്നു.

മൂപ്പെത്തിയ പപ്പായയുടെ ഉപയോഗം കരളിന്റെയും പ്ലീഹയുടെയും വീക്കത്തെ ശമിപ്പിക്കുന്നു. ജീവാണു നാശകഗുണവും ഉണ്ട്. ആവിയില്‍ വെച്ച് നന്നായി വേവിച്ചെടുക്കുന്ന ഇല ഇലക്കറിയായിട്ട് ഉപയോഗിക്കുന്നത് മഞ്ഞപ്പിത്തരോഗികള്‍ക്കും മൂത്രാശയരോഗികള്‍ക്കും നല്ലതാണ്. കൃമിനാശകവും വയറുവേദന, പനി എന്നീ അവസ്ഥകളിലും ഉപയോഗിക്കാവുന്നതാണ്.

പഴുത്ത പപ്പായ ആവശ്യാനുസരണം ഏതു രോഗാവസ്ഥകളിലും ദൈനംദിന ഭക്ഷണക്രമത്തില്‍ യഥാവിധി ഉള്‍പ്പെടുത്തിയാല്‍ ശരീരത്തിനാവശ്യമായ ഊര്‍ജം പ്രദാനം ചെയ്യുന്നതിനോടൊപ്പം കാന്‍സര്‍പോലുള്ള രോഗങ്ങള്‍ തടയാനും പ്രമേഹരോഗികളിലുണ്ടാകുന്ന ഉപദ്രവവ്യാധികളെ ശമിപ്പിക്കുന്നതിനും കഴിവുണ്ടെന്ന് പഠനങ്ങള്‍ വിലയിരുത്തുന്നു. 


 

 

 

കിഴങ്ങുവര്‍ഗത്തിലെ റാണിയായി അറിയപ്പെടുന്ന കാരറ്റ് നമുക്ക് വളരെ പ്രിയപ്പെട്ട പച്ചക്കറിവിളയാണ്. കരോട്ടിനാണ് കാരറ്റിലേറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്നത്. കരോട്ടിന്‍ ശരീരത്തില്‍ ജീവകം എ ആയി മാറ്റപ്പെടുന്നു. കൂടാതെ, ജീവകം ബി, ജീവകം സി. എന്നിവയും കാരറ്റില്‍ അടങ്ങിയിരിക്കുന്നു.

100 ഗ്രാം കാരറ്റിലെ പോഷകനില:

ഊര്‍ജം-48 കിലോ കലോറി, കാത്സ്യം-80 മില്ലിഗ്രാം, ഫോസ്ഫറസ്-530 മില്ലിഗ്രാം, സോഡിയം - 35.6 മില്ലിഗ്രാം, പൊട്ടാസ്യം-108 മില്ലിഗ്രാം, ജീവകം സി-1890 മൈക്രോഗ്രാം.

ഭക്ഷണവസ്തുക്കളില്‍ നിറംനല്കാനും ഉപയോഗിക്കപ്പെടുന്ന കാരറ്റിന്റെ ഔഷധവീര്യം മികവുറ്റതാണ്. ചര്‍മസംരക്ഷണത്തിന് പാലില്‍ അരച്ചുചേര്‍ത്ത പച്ചക്കാരറ്റ് ഔഷധമായി നിര്‍ദേശിക്കപ്പെടുന്നു. കൂടാതെ ചൊറി, ചിരങ്ങ് എന്നിവ വന്ന ശരീരഭാഗത്ത് കാരറ്റ് പാലില്‍ അരച്ചുപുരട്ടുന്നത് ഫലപ്രദമാണ്. പൊള്ളലേറ്റഭാഗത്ത് കാരറ്റും പച്ചമഞ്ഞളും ചേര്‍ത്തരച്ചു പുരട്ടുന്നത് നന്ന്. അരഗ്ലാസ് കാരറ്റുനീര് രാവിലെയും വൈകിട്ടും കഴിക്കുന്നത് വായുക്ഷോഭത്തിന് പരിഹാരമാണ്. മലബന്ധമൊഴിവാക്കാന്‍ ദിവസവും ഒന്നോ രണ്ടോ പച്ചക്കാരറ്റ് തിന്നുന്നത് ഗുണം ചെയ്യും. പച്ചക്കാരറ്റ് ചവച്ചുതിന്നുന്നത് പല്ലുകള്‍ ശുചിയാക്കാന്‍ എളുപ്പമാര്‍ഗമാണ്.

രണ്ടോ മൂന്നോ ഇടത്തരം പച്ചക്കാരറ്റ് ദിവസവും കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഫലപ്രദമാണെന്ന് ഗവേഷണങ്ങള്‍ തെളിയിക്കുന്നു. രണ്ടു ടേബിള്‍ സ്​പൂണ്‍ കാരറ്റുനീര് തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ രക്തക്കുറവ് മൂലമുണ്ടാകുന്ന വിളര്‍ച്ചയ്ക്കും പരിഹാരമാണ്. രക്തശുദ്ധിക്കും കാരറ്റ് ഉത്തമ ഔഷധമാണ്.

വായ്പ്പുണ്ണ്, മോണരോഗം എന്നിവയ്ക്ക് കാരറ്റിന്റെ പച്ചയിലകള്‍ ദിവസവും രണ്ടോമൂന്നോ പ്രാവശ്യം ചവച്ചു വാ കഴുകുന്ന ചികിത്സയുണ്ട്. മൂത്രസംബന്ധമായ രോഗങ്ങള്‍ക്കും കാരറ്റുനീര് കഴിക്കുന്നത് ആശ്വാസമേകും. കുടല്‍ രോഗങ്ങള്‍ക്കും വയറിളക്കത്തിനും ചൂട് കാരറ്റ് സൂപ്പ് ഉത്തമ ഔഷധമാണ്.

കാരറ്റിലകള്‍ നിത്യേന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വാതരോഗം, സന്ധിവേദന എന്നിവ ദൂരീകരിക്കാന്‍ സഹായിക്കും.കരോട്ടിന്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ കേശസംരക്ഷണത്തിനും നേത്രാരോഗ്യത്തിനും കാരറ്റിന്റെ പ്രസക്തി ഏറെയാണ്. കാരറ്റ് ചെറിയ കഷണങ്ങളാക്കി വെളിച്ചെണ്ണയില്‍ മൂപ്പിച്ച് തലയില്‍ തേക്കുന്നത് മുടികൊഴിച്ചില്‍ തടയും. 

കരള്‍രോഗം, മഞ്ഞപ്പിത്തം തുടങ്ങിയവയ്ക്ക് കാരറ്റ് ഔഷധമത്രേ. ബുദ്ധിശക്തിക്കും ഓര്‍മശക്തിക്കും കാരറ്റ് അതിശ്രേഷ്ഠം.

 അലര്‍ജനുകളില്‍ ഏതിനോടൊക്കെയാണ്‌ ഒരു വ്യക്‌തിക്ക്‌ അലര്‍ജി എന്നു കണ്ടുപിടിക്കാന്‍ നടത്തുന്ന പരിശോധനയാണ്‌ അലര്‍ജി ടെസ്‌റ്റിംഗ്‌. വിവിധതരം അലര്‍ജനുകള്‍ തൊലിപ്പുറമെ ചെറിയ അളവില്‍ കുത്തിവച്ച്‌ ചുറ്റും ഉണ്ടാവുന്ന റിയാക്ഷന്‍ വിലയിരുത്തിയാണ്‌ ഇതു സാധിക്കുന്നത്‌.

ഇമ്മ്യുണോതെറാപ്പി

അലര്‍ജി ടെസ്‌റ്റിംഗിലൂടെ രോഗത്തിനു കാരണമെന്നു കണ്ടെത്തിയ അലര്‍ജനുകള്‍ക്കെതിരെയുള്ള ശരീരത്തിന്റെ അമിതപ്രതികരണം ഇല്ലാതാക്കുന്ന ചികിത്സാരീതിയാണ്‌ ഇമ്മ്യുണോതെറാപ്പി. അലര്‍ജനുകള്‍ വളരെ ചെറിയ അളവില്‍ നിശ്‌ചിത ഇടവേളയില്‍ ശരീരത്ത്‌ കടത്തുന്നു. അലര്‍ജനുകളുമായുള്ള തുടരെത്തുടരെയുള്ള സമ്പര്‍ക്കംമൂലം ഒടുവില്‍ ശരീരം അലര്‍ജനുകളോട്‌ പ്രതികരിക്കാതാവുന്നു.

രോഗാരംഭത്തിലേ ചികിത്സിച്ചാല്‍ അലര്‍ജി എന്ന രോഗം ഇല്ലാതാക്കാന്‍ ഇമ്മ്യൂണോതെറാപ്പിയോളം ഫലപ്രദമായ മറ്റൊരു ചികിത്സാരീതിയില്ല. ചെലവ്‌ അല്‍പം കൂടും എന്നതും കാലദൈര്‍ഘ്യവുമാണ്‌ ഈ ചികിത്സാരീതിയുടെ ന്യൂനത. എന്നാല്‍ തികച്ചും പാര്‍ശ്വഫലങ്ങളില്ലാത്തതും ഫലപ്രദവുമായതിനാല്‍ ഇന്ന്‌ ഈ ചികിത്സാരീതിക്ക്‌ പ്രസക്‌തിയേറുന്നു. ഗര്‍ഭകാലത്തുപോലും സുരക്ഷിതമാണ്‌ ഈ ചികിത്സ. 3 മുതല്‍ 5 വര്‍ഷംവരെ നീളുന്ന ചികിത്സയില്‍ ഒരുവര്‍ഷത്തിനുള്ളില്‍ ഫലം കണ്ടതുടങ്ങും. കുട്ടികളിലും ചെറുപ്പക്കാരിലുമാണ്‌ ഈ ചികിത്സ ഏറ്റവും ഫലപ്രദം.

ചിലര്‍ക്ക്‌ കടന്നല്‍, തേനീച്ച, ചിലയിനം ഉറുമ്പുകള്‍, തേള്‍ മുതലായ ഷഡ്‌പദങ്ങളോട്‌ കടുത്ത അലര്‍ജി കാണപ്പെടാറുണ്ട്‌. ഇവയുടെ കടിയേറ്റാല്‍ ഇവരില്‍ മാരകമായേക്കാവുന്ന പ്രതികരണം കണ്ടുവരുന്നു. പെട്ടെന്നുണ്ടാവുന്ന ബോധക്ഷയം, രക്‌തസമ്മര്‍ദ്ദം കുറയുക മുതലായ ലക്ഷണങ്ങള്‍ പ്രകടമായേക്കാം. ഇത്തരം രോഗികള്‍ക്ക്‌ ഇമ്മ്യുണോതെറാപ്പി വളരെ പ്രയോജനം ചെയ്‌തുകാണുന്നു. മുമ്പു പറഞ്ഞ പ്രാണികളില്‍നിന്നും അലര്‍ജിക്കു കാരണമായ പ്രോട്ടീനുകളെ വേര്‍തിരിച്ചെടുത്ത്‌ ഉണ്ടാക്കുന്ന മരുന്നുപയോഗിച്ചാണ്‌ ഈ ചികിത്സ ചെയ്യുന്നത്‌. ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന തുമ്മലും ജലദോഷവും കാലക്രമേണ ആസ്‌ത്മയായി മാറാന്‍ സാധ്യത കൂടുതലാണ്‌. ഇമ്മ്യുണോതെറാപ്പികൊണ്ട്‌ ഇത്‌ ഫലപ്രദമായി തടയാന്‍ കഴിയും.

സബ്ലിംഗ്വല്‍ ഇമ്മ്യുണോതെറാപ്പി
അലര്‍ജി ചികിത്സാരംഗത്ത്‌ ഒരു വിപ്ലവകരമായ കണ്ടുപിടുത്തമാണ്‌ സബ്ലിംഗ്വല്‍ ഇമ്മ്യുണോതെറാപ്പി. മുമ്പ്‌ ഇമ്മ്യുണോതെറാപ്പി എന്നാല്‍ ആഴ്‌ചതോറുമുള്ള കുത്തിവയ്‌പായിരുന്നു. ഇക്കാരണം കൊണ്ടു, പല രോഗികളും പ്രത്യേകിച്ച്‌ കുട്ടികള്‍ ഈ ചികിത്സ സ്വീകരിക്കാന്‍ വിമുഖരായിരുന്നു. സബ്ലിംഗ്വല്‍ ഇമ്മ്യുണോതെറാപ്പി എന്ന ചികിത്സാരീതിയില്‍ കുത്തിവയ്‌ക്കുന്നതിനു പകരം മരുന്നു നാവിനടിയില്‍വച്ച്‌ അലിയിക്കുകയാണ്‌ ചെയ്യുന്നത്‌. അതുമൂലമുള്ള ഗുണങ്ങള്‍ പലതാണ്‌. വേദനയില്ല, കുത്തിവയ്‌ക്കാന്‍ മറ്റെങ്ങും പോകേണ്ട കാര്യമില്ല, കുത്തിവയ്‌പിനുണ്ടാകാവുന്ന റിയാക്ഷനുമുണ്ടാവില്ല. ഈ ചികിത്സ വിദേശങ്ങളില്‍ നിലവിലുണ്ടായിരുന്നെങ്കിലും ഇന്ത്യയില്‍ ഇതു ലഭ്യമായിത്തുടങ്ങിയത്‌ അടുത്തകാലത്താണ്‌.

ഡോ. പി. വേണുഗോപാല്‍, ആസ്‌ത്മാ അലര്‍ജി സ്‌പെഷ്യലിസ്‌റ്റ്, ആലപ്പുഴ

Recent News

Please wait while JT SlideShow is loading images...
വയനാട്ടില് സിപിഎമ്മിനെന്നും ഒരേ നിലപാട്ബസ്ചാര്‍ജ് വര്ധന ഉടനെബജറ്റ് 2010-2011 ഒറ്റനോട്ടത്തില്‍സ്വാമി നിത്യാനന്ദയുടെ കിടപ്പറ